നിരോധിച്ച ലഹരി ഗുളികകളും സിറപ്പുകളും വിറ്റഴിച്ച മരുന്ന് മാഫിയ പിടിയിൽ

രാജ്യത്ത് വിൽപന നിരോധിച്ച ലഹരി ഗുളികകളും സിറപ്പുകളും വ്യാപകമായി വിറ്റഴിച്ച മരുന്ന് മാഫിയ സംഘം തൊടുപുഴ പൊലീസിന്റെ പിടിയിലായി. നഗരത്തിലെ ലോഡ‍്ജിൽ തമ്പടിച്ച സംഘം വിദ്യാർഥികൾക്കുൾപ്പെടെ പത്തിരട്ടി വിലയ്ക്കാണ് മരുന്നുകൾ വിറ്റഴിച്ചത്. മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മരുന്നു വിൽപനയെ കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തയെ തുടർന്നായിരുന്നു പൊലീസിന്റെ അന്വേഷണവും അറസ്റ്റും. 

തൊടുപുഴ ടൗണിലെ കളരിക്കൽ ലോഡ്ജിൽ നിന്നാണ് മരുന്ന് മാഫിയ സംഘത്തിലെ ഏഴ് പേരെ പൊലീസ് അതിസാഹിസകമായി പിടികൂടിയത്. രാജ്യത്ത് വിൽപന നിരോധിച്ച അമിത ലഹരിയുള്ള ഗുളികകളുടെയും സിറപ്പിന്റെയും ശേഖരം ഇവരുടെ കാറിൽ നിന്നും താമസിച്ചിരുന്ന മുറിയിൽ നിന്നും കണ്ടെത്തി. തൊടുപുഴയിലെ മെഡിക്കൽ ഷോപ്പുകളിൽ ലഹരിമരുന്ന് എത്തുന്നതിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൊടുപുഴയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്നവരും മരുന്ന് വിതരണക്കാരുമാണ് റാക്കറ്റ് നിയന്ത്രിക്കുന്നതെന്നും കണ്ടെത്തി. ഒരാഴ്ചയിലേറെ ഇവരെ നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്. തൊടുപുഴ സ്വദേശി സുനീഷ് ശശിധരൻ, ജോബി.എൻ.ജോയ്, അൽത്താഫ് ബഷീർ, റാഹിൽ, അബിൻ, സഹിൽ, മുജീബ് എന്നിവരാണ് അറസ്ററിലയത്. സുനീഷും ജോബിയുമാണ് മരുന്നുകൾ വൻതോതിൽ ശേഖരിച്ച് ആവശ്യകാർക്ക് വിതരണം ചെയ്യുന്നത്. അറസ്റ്റിലായ മറ്റുള്ളവർ സിറപ്പ് ബുക്ക് ചെയ്ത് വാങ്ങാനായി എത്തിയവരാണ്. 25 രൂപ മാത്രം വിലയുള്ള ലഹരി സിറപ്പുകൾ ഇരൂനൂറ് രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. മദ്യത്തിൽ ചേർത്തും സിഗരറ്റ് വലിച്ചതിനു ശേഷവും സിറപ്പ് കുടിച്ചാൽ മണിക്കൂറുകളോളം ഉൻമാദവസ്ഥയിൽ തുടരും. മരുന്നിന്റെ ഗണത്തിൽപ്പെടുന്ന സിറപ്പ് സ്കൂൾ കോളജ് വിദ്യാർഥികളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. കോട്ടയം എറണാകുളം ജില്ലകളിൽ നിന്ന് നിരവധി വിദ്യാർഥികൾ ലഹരി സിറപ്പ് തേടി ലോഡ്ജിൽ എത്തിയിരുന്നു. ഇടുക്കി ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിലും മറ്റ് കടകളിലുമായി കഴിഞ്ഞ ദിവസം രണ്ടായിരത്തിലേറെ കുപ്പി സിറപ്പാണ് സംഘം വിതരണം ചെയ്തത്. റാക്കറ്റിലെ മറ്റ് കണ്ണികളെയും മരുന്ന് നിർമാണ കേന്ദ്രവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.