‘സർക്കാർ സംവിധാനങ്ങളെ മുൾമുനയിൽ നിർത്തരുത്’: വിഴിഞ്ഞം സമരസമിതിക്ക് ഹൈക്കോടതിയുടെ താക്കീത്

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമാധാനപരമായി സമരം തുടരുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതി. എന്നാൽ സർക്കാർ സംവിധാനങ്ങളെ മുൾമുനയിൽ നിർത്തിയാകരുത് സമരം. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസങ്ങൾ ഉടൻ മാറ്റണമെന്നും കോടതി ആവർത്തിച്ചു. സമരം അവസാനിപ്പിക്കാൻ സമവായശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സമരസമിതി കോടതിയെ അറിയിച്ചു. 

വിഴിഞ്ഞം സമരം ബഹുജന പ്രക്ഷോഭമാണെന്നായിരുന്നു സമരസമിതിയുടെ വാദം.സമരം അവസാനിപ്പിക്കാനായി സമവായ ചർച്ചകൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ തീരുമാനം ആകുന്നത് വരെ സമയം അനുവദിക്കണം. പൊലീസ് നടപടിയുണ്ടായാൽ അത് വലിയ പ്രശ്നത്തിലേക്ക് വഴിവെക്കുമെന്നും സമരക്കാർ അറിയിച്ചു. സമരക്കാർ ഇപ്പോഴും അനുനയത്തിന് തയ്യാറായിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് വാദിച്ചു. സമരത്തിന്റെ നൂറാം ദിവസം നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ പൊലീസിന്റെ കയ്യിലുണ്ട്. നാലായിരത്തോളം പേരാണ് ആക്രമണം നടത്തിയതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസങ്ങൾ ഉടൻ മാറ്റണമെന്ന് കോടതി ആവർത്തിച്ചു. തുറമുഖത്തേക്കുള്ള വഴി തടയില്ല എന്ന് ഉറപ്പ് വരുത്താൻ ആകുമോ എന്നും കോടതി ചോദിച്ചു. വഴി തടയില്ല എന്ന സമരക്കാരുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി. അതിജീവനത്തിനായുള്ള സമരമാണെന്ന് ലത്തീൻ സഭ അറിയിച്ചപ്പോൾ, സമാധാനപരമായി സമരം തുടരുന്നതിൽ എതിർപ്പില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങളെ മുൾമുനയിൽ നിർത്തരുതെന്ന് കോടതി സമരക്കാർക്ക് താക്കീത് നൽകി.