വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടൽ; ദയാവധത്തിനൊരുങ്ങിയ അനീറ തിരികെ ജോലിയിൽ

ട്രാൻസ് വനിതയായി ജീവിക്കാനാകാതെ ദയാവധത്തിനു നിയമസഹായം തേടിയ അനീറ കബീര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് അനീറയ്ക്ക് ഒറ്റപ്പാലം ബിആർസിയിൽ താൽക്കാലിക നിയമനം ലഭിച്ചത്.

മന്ത്രിയുമായി തിരുവനന്തപുരത്തു കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിയമനം. ബിആർസിയിൽ ക്ലസ്റ്റർ റിസോഴ്സ് സെന്റർ കോ-ഓർഡിനേറ്ററായാണ് ജോലിയിൽ പ്രവേശിച്ചത്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അടിയന്തര ഇടപെടലിനു നന്ദി അറിയിച്ച് അനീറ. 

മുൻകാലങ്ങളിലേതു പോലെ ഒരു തരത്തിലുള്ള വിവേചനവും അനീറയ്ക്കു നേരിടേണ്ടി വരില്ലെന്ന് ബിആർസി അധികൃതരുടെ ഉറപ്പ്.ചെർപ്പുളശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ താൽക്കാലിക ജോലി നഷ്ടമായതോടെയാണ് അനീറയുടെ ജീവിതം പ്രതിസന്ധിയിലായത്. വിവേചനത്തിന്റെ പേരിലാണു ജോലി നഷ്ടമായതെന്നായിരുന്നു ഇവരുടെ ആക്ഷേപം. ഇതിനു പിന്നാലെയാണ് അനീറ ദയാവധത്തിനു നിയമ സഹായം തേടി ലീഗൽ സർവീസസ് അതോറിറ്റിക്ക് അപേക്ഷ നൽകിയത്. സംഭവം വാർത്തയായതിനു പിന്നാലെയായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ.