നാളത്തെ ലഹരിവിരുദ്ധ പരിപാടി മാറ്റണമെന്നു മാര്‍ത്തോമ്മ സഭ; ഇല്ലെന്നു സർക്കാർ

നാളെ നിശ്ചയിച്ചിരിക്കുന്ന ലഹരിവിരുദ്ധ ക്യാംപെയ്ന്‍ ഉദ്ഘാടനം മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും. ഞായറാഴ്ച മനഃപൂര്‍വം തിരഞ്ഞെടുത്തതല്ലെന്നും ഗാന്ധിജയന്തി ദിനത്തില്‍ പരിപാടി ആസൂത്രണം ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.സി.ബി.സിക്ക് പിറകെ മാര്‍ത്തോമ്മാസഭയും നാളത്തെ ലഹരിവിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

വിശ്വാസികള്‍ക്ക് ഞായറാഴ്ച വിശുദ്ധദിനായതിനാല്‍ അന്ന് ലഹരിവിരുദ്ധ പരിപാടി നടത്തുന്നത് വേദനാജനകമാണെന്ന് മാര്‍ത്തോമ സഭ അഭിപ്രായപ്പെട്ടു.  പരിപാടി മാറ്റിവയ്ക്കണമെന്ന കെസിബിസി നിലപാടിനെ പിന്തുണക്കുന്ന അഭിപ്രായമാണ് മാര്‍ത്തോമ സഭയും മുന്നോട്ടു വെച്ചിരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച മനപൂര്‍വം തിരഞ്ഞെടുത്തതല്ലെന്നും ഗാന്ധിജയന്തി ദിനമായതിനാല്‍ ഉത്ഘാടനം തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

കെസിബിസി ഉള്‍പ്പെടയുള്ളവരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍നിലപാട് വ്യക്തമാക്കിയത്. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബര്‍ രണ്ടിനാണ്, ഈ ദിവസത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സഭകള്‍മുന്നോട്ട് വെച്ച പ്രായോഗിക വിഷമം മനസിലാക്കുന്നുണ്ടെന്നും എല്ലാവരും  ലഹരി വിരുദ്ധ പരിപാടിയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എല്ലാവരുടയും സഹകരണം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും ആവശ്യപ്പെട്ടു.