മലയാളി വിദ്യാർഥിനി ജർമനിയിൽ മരിച്ച നിലയിൽ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

ആപ്പാഞ്ചിറ സ്വദേശി വിദ്യാർഥിനിയെ ജർമനിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസ ബെന്നിയുടെയും മകൾ നികിതയെ (22) ആണ് വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഡിഗ്രി പഠനത്തിനു ശേഷം 9 മാസം മുൻപാണ് നികിത, കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് പഠനത്തിനായി ജർമനിയിൽ എത്തിയത്. നികിതയെ കാണാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് കിടക്കയിൽ മരിച്ചനിലയിൽ കണ്ടത്.

ബുധനാഴ്ച രാത്രിയിൽ മരണം സംഭവിച്ചതായാണു കീൽ പൊലീസ് കമ്മിഷണർ അറിയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ജർമനിയിലെ പൊലീസ് നടപടി പൂർത്തിയായാലേ മൃതദേഹം നാട്ടിലെത്തിക്കാനാകൂവെന്നു ബന്ധുക്കൾ പറഞ്ഞു. 

ഛത്തീസ്ഗഡിൽ സൈനിക ആശുപത്രിയിൽ നഴ്സാണ് നികിതയുടെ മാതാവ് ട്രീസ. പിതാവ് ബെന്നിയും സഹോദരൻ ആഷിഷും അടങ്ങുന്ന കുടുംബം ഛത്തീസ്ഗഡിലാണ് താമസം. മരണ വിവരമറിഞ്ഞ് മാതാപിതാക്കളും സഹോദരനും ഇന്നലെ വൈകിട്ട് പൂഴിക്കോലിലെ മുടക്കാമ്പുറം വീട്ടിലെത്തി. 

മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചതായി നികിതയുടെ ബന്ധുക്കളെ സന്ദർശിച്ച മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരനുമായി ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറി.