ആൻഫ്രാങ്കിന്റെ ഉറ്റസുഹൃത്തും നാത്‍സി തടവറയിൽനിന്നു രക്ഷപ്പെട്ട സ്ത്രീയുമായ ഹന്ന ഗോസ്ലർ (93) അന്തരിച്ചു. രണ്ടാം ലോകയുദ്ധകാലത്താണ് ബെർഗൻ ബെൽസൻ തടങ്കൽപാളയത്തിൽ ആൻ ഫ്രാങ്കിനൊപ്പം ഹന്ന കഴിഞ്ഞത്. പതിനഞ്ചാം വയസിൽ നാത്‍സി തടവറയിൽ മരിച്ച ഉറ്റ കൂട്ടുകാരിയെ കുറിച്ച് ‘മെമ്മറീസ് ഓഫ് ആൻ ഫ്രാങ്ക് എന്ന പുസ്തകം ഹന്ന എഴുതിയിട്ടുണ്ട്. ഇത് പിന്നീട് സിനിമയായി.
1924 ലാണ് ഹന്ന ഗോസ്ലർ ജനിച്ചത്. 1933 ൽ ജർമനി വിട്ട് ആംസ്റ്റർഡാമിലേക്ക് ഹന്നയും കുടുംബവും താമസം മാറി. അക്കാലത്താണ് ആനുമായി ഹന്ന സൗഹൃദത്തിലായത്. 1942 ൽ ആൻ ഫ്രാങ്കിനെയും കുടുംബത്തെയും നാത്സികൾ പിടികൂടിയതോടെ സൗഹൃദം നിലച്ചു. പിറ്റേ വർഷം ഹന്നയുടെ കുടുംബത്തെയും അറസ്റ്റ് ചെയ്ത് തടങ്കൽപ്പാളയത്തിലാക്കി. 1945 ൽ ഇരുവരും വീണ്ടും കണ്ടുമുട്ടി.ആ കൂടിക്കാഴ്ചയിൽ ആൻ വിതുമ്പിക്കരഞ്ഞുവെന്ന് ഹന്ന പിന്നീട് കുറിച്ചു.
ഹന്നയും സഹോദരി ഗാബിയും മാത്രമാണു നാത്‍സി തടവറയിൽനിന്നു രക്ഷപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇസ്രയേലിലേക്കു കുടിയേറിയ ഹന്ന നഴ്സായി ജോലി ചെയ്തു. അവർക്ക് 3 മക്കളും 11 ചെറുമക്കളും അവരുടെ മക്കളായി 31 പേരുമുണ്ട്. ‘ഇതാണു ഹിറ്റ്‌ലർക്കുള്ള എന്റെ മറുപടി’ എന്ന് ഹന്ന പറഞ്ഞിരുന്നു.
Ann Frank's friend and holocaust survivor Hanna gosler dies at 93