കോവിഡ് മരണനിരക്കിൽ കേരളം കള്ളക്കളി തുടരുന്നുവെന്ന് വിദഗ്ധര്‍: വിമർശനം ശക്തം

കഴിഞ്ഞ 15 ദിവസംകൊണ്ട് 628 പേരുടെ ജീവനെടുത്ത് കോവിഡ്. മരണസംഖ്യയില്‍ കേരളം കളളക്കളി തുടരുന്നുവെന്ന ആരോഗ്യ വിദഗ്ധരുടെ വിമര്‍ശനവും ശക്തമാകുന്നു. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. നെഗററീവായ ശേഷവും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്. 

രണ്ടാം തരംഗത്തില്‍ രോഗബാധിതരുടെ നിരക്കുയരുന്നതിനൊപ്പം ഗുരുതരാവസ്ഥയില്‍ എത്തുന്നവരുടെ എണ്ണവും കൂടുന്നു. ആദ്യമായി ഐസിയുവില്‍ രണ്ടായിരത്തിലേറെപ്പേര്‍. വെന്റിലേറററുകളില്‍ എണ്ണൂറ്റി ഏഴുപേരും. ഒാരോ ദിവസവും 50 നുമുകളില്‍ കോവിഡ് മരണങ്ങളാണ് ഒൗദ്യോഗിക കണക്കായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വെറും ആറു ദിവസത്തിനുളളില്‍ 320 പേരുടെ ജീവന്‍പൊലിഞ്ഞു. 

പല ജില്ലകളുടേയും മരണക്കണക്കും സംസ്ഥാനതലത്തില്‍ നല്കുന്ന കണക്കുകളും തമ്മില്‍ കാര്യമായ അന്തരമുണ്ട്. പ്രായമായവരില്‍ കൂടുതല്‍ പേരും വാക്സീന്‍ സ്വീകരിച്ചതിനാല്‍ ഇവരില്‍ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം വാക്സീനെടുക്കാത്ത ചെറുപ്പക്കാരില്‍ മരണ നിരക്കുയരുന്നതും ആശങ്കയാണ്.