പച്ചക്കപ്പ ഉണക്കാന്‍ ഹൈടെക് ഡ്രയര്‍; കര്‍ഷകര്‍ക്ക് ആശ്വാസം‍

കപ്പയ്ക്ക് വിലയില്ലായതായതോടെ ദുരിതത്തിലായ കർഷകർക്ക് ആശ്വാസമാവുകയാണ് തൊടുപുഴയിൽ സ്ഥാപിച്ചിരിക്കുന്ന മരച്ചീനി സംസ്കരണ യൂണിറ്റ്. 18 മണിക്കൂർ കൊണ്ട് പച്ചക്കപ്പ കയറ്റുമതി നിലവാരത്തിൽ ഉണക്കിയെടുക്കാൻ കഴിയുന്ന ഹൈടെക് ഡ്രയറാണ് 40 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ചിരിക്കുന്നത്. സംസ്കരണ യൂണിറ്റിൽ പ്രതിദിനം രണ്ട് ടണ്‍ വരെ കപ്പ ഉണക്കിയെടുക്കാം. 

ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിൽ കപ്പയുടെ ഉത്പാദനം വർധിച്ചുവരുകയാണ്. കപ്പ കൃഷി ചെയ്ത് വിളവെടുപ്പിനു പാകമായപ്പോൾ ഉണ്ടായ  കാലാവസ്ഥ വ്യതിയാനം മൂലം കപ്പ പറിക്കുന്നതിനോ, ഉണങ്ങുന്നതിനോ പറ്റുന്ന അവസ്ഥയിലായിരുന്നില്ല കർഷകർ. ഈ സാഹചര്യം മുതലെടുത്ത് ഇടനിലക്കാർ കപ്പ കിലോയ്ക്ക് പത്ത് രൂപയിൽ താഴെയുള്ള വിലയാണ് കർഷകർക്ക് നൽകിയിരുന്നത്. പ്രധാനമായും കപ്പ ഉണക്കി സൂക്ഷിക്കുന്നതിനാണ് ബുദ്ധിമുട്ട് നേരിട്ടിരുന്നത്. ഇതിനെല്ലാം പരിഹാരമായാണ്  തൊടുപുഴയിൽ  കേരള അഗ്രികൾച്ചറൽ ഡെവലപ്പമെന്റ് സൊസൈറ്റിയുടെ  നേതൃത്വത്തിൽ  ഡ്രയർ മെഷീൻ സ്ഥാപിച്ചത്. 2000 കിലോ കപ്പ വരെ ഒരു സമയം ഈ മെഷീനിലൂടെ ഉണക്കി എടുക്കാം.

തൊടുപുഴയിലുള്ള ഡ്രയർ യൂണിറ്റിൽ എത്തിക്കുന്ന പച്ചകപ്പ ഒന്നര ദിവസത്തിനുള്ളിൽ കർഷകന് ഉണക്കി തിരികെ നൽകും. ഉണക്ക കപ്പയ്ക്ക് വിദേശത്ത് ഉൾപ്പടെ ആവശ്യക്കാരും ഏറെയാണ്. ഒരു കിലോ ഉണക്ക കപ്പയ്ക്ക് 80 മുതൽ 90 രൂപവരെയാണ് വിപണി വില. മികച്ച ഗുണനിലവരിലുള്ള കപ്പയാണ് കാഡ്‌സിന്റെ പ്രത്യേകതയും.