ധനമന്ത്രി അറിയാൻ... ഈ കിള്ളിയാർ മാതൃകയല്ല; മാലിന്യവാഹിനി

നദി പുനരുജ്ജീവനത്തിന്റെ മികച്ച ഉദാഹരണമായി ധനമന്ത്രി ബജറ്റില്‍ ചൂണ്ടിക്കാട്ടിയ തിരുവനന്തപുരത്തെ കിള്ളിയാര്‍ ഇപ്പോഴും മാലിന്യവാഹിനി. കിള്ളിയാറിന്റെ പലഭാഗത്തും അറവുമാലിന്യത്തിന്റെയടക്കം കൂമ്പാരമാണ്. രണ്ടാംഘട്ട ശുചീകരണം നിലച്ചതാണ് കിള്ളയാറിനെ മാലിന്യ നദിയാക്കിയത്. 

സകലമാലിന്യങ്ങളും വലിച്ചെറിയുന്ന ഒരു കുപ്പത്തോട്ടിയാണ് കിള്ളിയാര്‍ ഇന്ന്. ധനമന്ത്രിയുടെ നേതൃത്വത്തില്‍  കൊട്ടിഘോഷിച്ച് തുടങ്ങിയ കിള്ളിയാര്‍ ശുചീകരണം ആദ്യഘട്ടത്തില്‍ തന്നെ നിലച്ചു. ഗ്രാമീണ പരിധിയില്‍ നിന്ന് കോര്‍പ്പറേഷന്‍ പരിധിയിലേക്ക് ശുചീകരണം ഇതുവരെ നീളാത്തതാണ് നഗരത്തിലെ ഈ അവസ്ഥയ്ക്ക് കാരണം. എന്നാല്‍ ശുചീകരണം നടന്ന നെടുമങ്ങാട് മുതല്‍ വഴയില വരെയുള്ള ഭാഗം ഒരുപരിധി വരെ മെച്ചമാണ്. പക്ഷെ ശുചീകരണ പദ്ധതിക്ക് തുടര്‍ച്ചയില്ലാത്തതിനാല്‍ പലയിടത്തും നാട്ടുകാര്‍ വീണ്ടും മാലിന്യമെറിഞ്ഞു. അവിടങ്ങളില്‍ ഒഴുക്കും നിലച്ചു.

കിള്ളിയാര്‍ മാതൃകയാണെന്ന് പറയുന്ന മന്ത്രിയെ ഈ കാഴ്ചകള്‍  ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. പ്രഖ്യാപനങ്ങള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും അപ്പുറം തുടര്‍ പ്രവര്‍ത്തനങ്ങളാണ് നദി പുനരുജ്ജീവനത്തിന് അത്യാവശ്യം.