അഴിമതി എന്ന് ആരോപണം; ഷീ–‌ടോയ്‍ലറ്റ് നിര്‍മാണം തടഞ്ഞ് ഡിവൈഎഫ്ഐ

തിരുവല്ല നഗരസഭയുടെ ഷീ–‌ടോയ്‍ലറ്റ് നിര്‍മാണം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീണ്ടുംതടഞ്ഞു. നിര്‍മാണത്തിനുപിന്നില്‍ അഴിമതിയാണെന്നും, ഓപ്പണ്‍സ്റ്റേജിനെ തകര്‍ക്കാനാണ് ലക്ഷ്യമെന്നും ആരോപിച്ചാണ് പ്രതിഷേധം. ശുചിമുറിക്കായി കണ്ടെത്തിയ സ്ഥലംമാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്. 

തിരുവല്ല പ്രൈവറ്റ്ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓപ്പണ്‍സ്റ്റേജ് പരിസരമാണ് ഷീ–ടോയ്‍ലറ്റിനായി നഗരസഭ കണ്ടെത്തിയത്. ഓപ്പണ്‍സ്റ്റേജിനോടുചേര്‍ന്നുള്ള സ്ഥലം വിട്ടുനല്‍കിയ നഗരസഭാതീരുമാനത്തിനെതിരെ ചിലസംഘടനകള്‍ നേരത്തെയും  എതിര്‍പ്പുമായെത്തിയിരുന്നു. ഇവിടെ ശുചിമുറികള്‍ പണിയുന്നത്, ഓപ്പണ്‍സ്റ്റേജിന്‍റെ ഉപയോഗം തടസപ്പെടുത്തുമെന്നതിനാല്‍ , മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തണം എന്നതായിരുന്നു ആവശ്യം. എന്നാല്‍ , പ്രതിഷേധത്തെ വകവയ്ക്കാതെ നഗരസഭ മുന്നോട്ടുപോയി. ഇതാണിപ്പോള്‍ ഡിവൈഎഫ്ഐ തടഞ്ഞതും, നിര്‍മാണംതകര്‍ത്തതും. ഷീ–ടോയ്‍ലറ്റിനായി മറ്റൊരു സ്ഥലംകണ്ടെത്തണമെന്നാണ് ആവശ്യം. 

തൊട്ടടുത്ത് വ്യാപാരികള്‍ക്കായി നിര്‍മിച്ച ശുചിമുറികള്‍ സംരക്ഷിക്കാന്‍പോലും തയ്യാറാകാത്ത നഗരസഭാനടപടിയിലും പ്രതിഷേധമുണ്ട്. ബൈപാസിന് സമീപമുള്ള ഇതേസ്ഥലത്തുതന്നെയാണ് ശബരിമല തീര്‍ഥാടകര്‍ക്കായി സ്ഥിരംഇടത്താവളം നിര്‍മിക്കുമെന്ന് നഗരസഭ അവകാശപ്പെടുന്നത്. ഇടുങ്ങിയ, മഴക്കാലത്ത് വെള്ളംകയറുന്ന ഈസ്ഥലത്ത് ഇവയൊക്കെ എങ്ങനെ സാധ്യമാകുമെന്ന ചോദ്യവും ബാക്കിയാണ്.