ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തൃശൂർ കേച്ചേരിയിൽ ഡി.വൈ.എഫ്.ഐ നേതാവിന് നേരെ വധശ്രമം. കമ്പി വടി കൊണ്ട് തലയ്ക്കടിച്ചും വടിവാൾ കൊണ്ട് വെട്ടിയും പരുക്കേൽപിച്ചു. അർധരാത്രിയോടെയായിരുന്നു ആക്രമണം. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവുമായ കെ.എ. സെയ്ഫുദീനാണ് ആക്രമിക്കപ്പെട്ടത്. വീട്ടിലേയ്ക്ക് ബൈക്കിൽ മടങ്ങുമ്പോഴാണ് ആക്രമണം.  കമ്പി വടി കൊണ്ട് തലയ്ക്കടിയേറ്റെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ പരുക്കേറ്റില്ല. 

കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. സെയ്ഫുദീനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂണ്ടൽ പഞ്ചായത്തിനിടെ ഗ്രാമോൽസവം പരിപാടിയ്ക്കിടെ ചിലർ ബഹളം വച്ചിരുന്നു. ഇവരെ വേദിയിൽ നിന്ന് ബലം പ്രയോഗിച്ച് നീക്കിയിരുന്നു. ഇതിന്റെ തുടർച്ചയാകാം ആക്രമണമെന്ന് സംശയിക്കുന്നു. അക്രമികൾ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. 

നാലംഗ അക്രമി സംഘത്തിലെ മൂന്നു പേരെ പൊലീസ് തിരിച്ചറിഞ്ഞു. പട്ടിക്കര സ്വദേശികളായ റബീഹ് , റിൻഷാദ് , റാഷിദ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനം നടത്തി. സ്ഥലത്ത് സംഘർഷം ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. 

Attempt to assassinate DYFI leader