രാഷ്ട്രീയ ഇന്നിങ്സ് ആഗ്രഹിച്ചിരുന്നില്ലെന്ന് ബഹാരംപുരിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാൻ. മമത ബാനർജിയുടെ ഫോൺ സന്ദേശം എല്ലാം മാറ്റിമറിച്ചു. വികസന രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന തനിക്ക് തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് ബംഗാൾ കോൺഗ്രസിലെ കരുത്തനായ അധിർ രഞ്ജൻ ചൗധരിയെ നേരിടുന്ന യൂസുഫ് പഠാൻ മനോരമ ന്യൂസിനോട് പറഞ്ഞു.
തെരുവുകളിൽ ടി 20യുടെ ആവേശത്തിരയിളക്കിയാണ് പ്രചാരണം. ബഹാരംപുരിന്റെ യൂസുഫ് ഭായ്...ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയുമായ യൂസുഫ് പഠാൻ. കാൽനൂറ്റാണ്ട് മണ്ഡലത്തിൽ എംപിയായി തുടരുന്ന കോൺഗ്രസിന്റെ അധിർ രഞ്ജൻ ചൗധരിയെ വീഴ്ത്താൻ മമത ബാനർജി ഗുജറാത്തിൽ നിന്ന് പഠാനെ ഇറക്കി. ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ് ബഹാരംപുരിൽ.
അധിർ രഞ്ജൻ ചൗധരിക്ക് സീനിയർ നേതാവ് എന്ന നിലയിലെ ബഹുമാനം നൽകുന്നു. ജനം മാറ്റം ആഗ്രഹിക്കുന്നതായി യൂസുഫ് പഠാൻ. ലോക നിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലെക്സ് നിർമിക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും, കർഷകർക്ക് ക്ഷേമ പരിപാടികൾ, പട്ടു വസ്ത്രങ്ങൾക്ക് മികച്ച വിപണി എന്നിങ്ങനെ പോകുന്നു പഠാന്റെ വാഗ്ദാനങ്ങൾ. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ആളാണ് എന്ന് വിമർശിക്കുന്നവരോട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം അംഗമായിരുന്നത് പഠാൻ ചൂണ്ടിക്കാട്ടും. ഒപ്പം രാജ്യത്തിന്റെ അഭിമാനം കളിക്കളത്തിൽ ഉയർത്തിയതും.
Yusuf Pathan on his political innings