നരബലി ഞെട്ടിപ്പിക്കുന്നത്; വിപുലമായ ക്യാംപെയിൻ നടത്തുമെന്ന് ഡിവൈഎഫ്ഐ; കുറിപ്പ്

കേരളത്തെ ഞെട്ടിച്ച നരബലിയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ നടുക്കം രേഖപ്പെടുത്തി ഡിവൈഎഫ്ഐ. മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന  ൃസംഭവങ്ങളെ ജാഗ്രതയോടെ കാണണമെന്നും ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കാൻ വിപുലമായ കാംപെയിനുകൾ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കുന്നു

ദുര്‍മന്ത്രവാദത്തിന്‍റെ ഭാഗമായി കൊച്ചിയില്‍നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഇലന്തൂര്‍ സ്വദേശി ഭഗവത് സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോകാന്‍ എത്തിച്ച ഏജന്‍റ് മുഹമ്മദ് ഷാഫി എന്ന ഷാഹിബ് എന്നിവരാണ് പിടിയിലായത്. ഭഗവത് സിങ്- ലൈല ദമ്പതികള്‍ക്ക് ഐശ്വര്യമുണ്ടാകാന്‍ എന്ന പേരിലാണ് സ്ത്രീകളെ നരബലിക്ക് വിധേയരാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി പൊന്നുരുന്നി  സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്്ലി എന്നിവരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

കുറിപ്പ് വായിക്കാം:

കേരളത്തിൽ നരബലി എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും അത്യന്തം ആശങ്കപ്പെടുത്തുന്നതുമാണ്. നവോത്ഥാന ആശയങ്ങളുടെ കരുത്തു കൊണ്ടും അതിന്റെ തുടർച്ചയിൽ സാമൂഹിക പുരോഗതിയിലും സാക്ഷരതയിലും രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടില്ലാത്തതും നാണക്കേടുമാണ്. സാമൂഹിക വിദ്യാഭ്യാസത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന്  വാർത്തകളിൽ മാത്രം കേട്ട് ശീലിച്ച ഇത്തരം കൃത്യങ്ങൾ കേരളത്തിലെ മണ്ണിൽ എങ്ങനെ നടന്നു എന്നത് സാംസ്കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണ്.

കേരളത്തിൽ വലത്പക്ഷ വൽകരണത്തിന് വേണ്ടി നടത്തപ്പെടുന്ന ആശയ പ്രചരണമാണ് ഇത്തരം പിന്തിരിപ്പൻ ശക്തികൾക്ക് വളമാവുന്നത്. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും ഉയർത്തെഴുന്നറ്റു നിൽക്കുകയും അതിന് രാഷ്ടീയവും സാമൂഹികരവുമായ പിന്തുണ  നൽകാൻ സ്വത്വ രാഷ്ട്രീയ ആശയഗതിക്കാർ മത്സരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേരളം പതിറ്റാണ്ടുകളുടെ ശ്രമ ഫലമായി നേടിയെടുത്ത സാമൂഹിക പുരോഗതിയുടേയും നവോത്ഥാന മൂല്യങ്ങളുടെയും പിൻ നടത്തമാണ് സംഭവിക്കുന്നത്.

മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന  സംഭവങ്ങളെ

ജാഗ്രതയോടെ കാണണം. ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകൻമാരുടെയും കൈകളിൽ നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്.

ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഡിവൈഎഫ്ഐ വിപുലമായ കാംപയിനുകൾ സംഘടിപ്പിക്കും. ഈ ചുമതലകൾ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്ന് ഡിവൈഎഫ്ഐ അഭ്യർത്ഥിക്കുന്നു.