‘പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം; അവനും അവളും പഠിക്കണം’; പേരടി

പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് നടൻ ഹരീഷ് പേരടി. അടുത്തിടെ നടന്ന സംഭവങ്ങളെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ ഈ നിർദേശം. ‘ദൈവവും ദൈവവമില്ലായമയും പ്രണയമാണ്.പ്രണയമില്ലാതെ മനുഷ്യൻ എന്ന ജന്തുവിന് ജീവിക്കാൻ പറ്റില്ലാ.പക്ഷേ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന  സ്വാതന്ത്ര്യമാണെന്നും അവൻ, അവൾ പഠിച്ചേ പറ്റു. പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലാ എന്നും അവൻ,അവൾ പഠിച്ചേ മതിയാകു.’ ഹരീഷ് കുറിച്ചു. 

അതേസമയം ഗ്രീഷ്മയും ഷാരോൺ രാജും താലികെട്ടുന്ന ദിവസത്തെ വിഡിയോ പുറത്ത്. ഇന്നു നമ്മുടെ കല്യാണമാണെന്നു ഷാരോൺ പറയുന്നതും ഇരുവരും ചിരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഒക്ടോബർ14ന് ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽനിന്ന് പിന്മാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്ന് വിഷം നൽകിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.

കുറിപ്പ് വായിക്കാം:

പ്രണയിക്കാൻ അറിയാത്ത ഒരുത്തൻ കാമുകിയെ വെട്ടികൊല്ലുന്നു...പ്രണയിക്കാൻ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു...പ്രണയം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...പ്രണയം രാഷ്ട്രിയമാണ്...അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവു...പ്രണയമില്ലാത്തവർക്ക് നല്ല അയൽപക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ല...പ്രണയത്തെ പഠിക്കുമ്പോൾ മാത്രമേ നിങ്ങൾ ആധുനിക മനുഷ്യനാവുന്നുള്ളു...ശാസ്ത്രത്തെ മനസ്സിലാക്കാൻ പോലും പ്രണയം അത്യാവിശ്യമാണ്...ദൈവവും ദൈവവമില്ലായമയും പ്രണയമാണ്...പ്രണയമില്ലാതെ മനുഷ്യൻ എന്ന ജന്തുവിന് ജീവിക്കാൻ പറ്റില്ലാ...പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന  സ്വാതന്ത്ര്യമാണെന്നും അവൻ,അവൾ പഠിച്ചേ പറ്റു...പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലാ എന്നും അവൻ,അവൾ പഠിച്ചേ മതിയാകു...