സംരക്ഷണഭിത്തി നിർമാണത്തിൽ വ്യാപക ക്രമക്കേടെന്ന് പരാതി; നടപടിയില്ല

തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ ഇറിഗേഷൻ വകുപ്പിന്റെ സംരക്ഷണഭിത്തി നിർമാണത്തിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആക്ഷേപം. സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായുമായി മാനദണ്ഡo തെറ്റിച്ചാണ് നിർമാണമെന്നാണ് പരാതി. ഇത് സംബന്ധിച്ച് നാട്ടുകാർ പലവട്ടം പരാതി നൽകിയെങ്കിലും അധികൃതർക്ക് കണ്ടഭാവമില്ല..

എംപി ഫണ്ടിൽ നിന്നും അനുവദിച്ച 38 ലക്ഷം രൂപ വിനിയോഗിച്ചാണ് ചോനമല ഭാഗത്ത് മീനച്ചിലാറിന്റെ കൈവഴിയോട് ചേർന്ന് സംരക്ഷണഭിത്തി നിർമിച്ചത്. തലനാട് തീക്കോയി പഞ്ചായത്തുകളെ വേർതിരിക്കുന്ന പുഴയുടെ തലനാട് പഞ്ചായത്തിലുൾപ്പെടുന്ന ഭാഗത്താണ് നിർമാണം പൂർത്തിയാക്കിയത്. കരിങ്കല്ലിന് പകരം ആറ്റിൽ നിരന്നുകിടന്ന കല്ലുകളുപയോഗിച്ച് സംരക്ഷണഭിത്തി കെട്ടിയെന്നതാണ് പ്രധാന ആരോപണം. ആറ്റിലേയ്ക്ക് ഇറക്കി സംരക്ഷണ ഭിത്തി കെട്ടിയതോടെ ആറിന്റെ വീതി കുറയുകയും തീക്കോയി പഞ്ചായത്ത് ഭാഗത്തെ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാവുകയും ചെയ്തു. ഇല്ലിക്കൽക്കല്ല്, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള വെള്ളം ഈ പുഴയിലൂടെയാണ് ഒഴുകി എത്തുന്നത്

വീടുകളിരിക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുമെന്ന് പറഞ്ഞെങ്കിലും ഫണ്ട് തീർന്നതായി അറിയിച്ച് കരാറുകാരൻ സ്ഥലം വിട്ടതായാണ് മറ്റൊരു പരാതി. ഇരു പഞ്ചായത്തിലും സംരക്ഷണഭിത്തി നിർമാണത്തിലെ അപാകതകളെ കുറിച്ച് നാട്ടുകാർ പലവട്ടം പരാതി പറഞ്ഞെങ്കിലും അധികൃതർ കൈമലർത്തുകയാണ് . കലക്ട്രേറ്റിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാവത്തത്തിനാൽ വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുകയാണ് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ