പി.എസ്.സി പരീക്ഷ ചോദ്യം മലയാളത്തിലും വേണം; ഉപവാസവുമായി അടൂർ

തിരുവോണദിവസം മലയാള ഭാഷയ്ക്കായി അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ സാഹിത്യ–സാംസ്കാരികപ്രവര്‍ത്തകരുടെ ഉപവാസം. പി.എസ്.സി പരീക്ഷയുടെ ചോദ്യം മലയാളത്തിലും നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് സമരം. ഈ ആവശ്യം ഉന്നയിച്ച് മലയാളം ഐക്യവേദി നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടു.

ഇന്നത്തെ തിരുവോണ നാളിന് ഒരു പ്രത്യേകതയുണ്ട്. മലയാളത്തെയും കേരളത്തെയും കുറിച്ച് ഗൃഹാതുരമായി സംസാരിക്കാനല്ല ഇന്ന് സാഹിത്യകാരന്‍മാരും സാഹിത്യപ്രവര്‍ത്തകരും തലസ്ഥാനത്ത് ഒത്തുചേരുന്നത്. മലയാളഭാഷയ്ക്കായി പട്ടിണി സമരം നടത്താനാണ്. ലളിതമാണ് ആവശ്യം– പി.എസ്.സി പരീക്ഷകളില്‍ മാതൃഭാഷയിലും ചോദ്യം വേണം, വിവരണാത്മക ഉത്തരങ്ങള്‍ മലയാളത്തിലും എഴുതാന്‍ അനുവദിക്കണം. ഈ സമരം കണ്ടുകൊണ്ടാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങളും ആസ്ഥാനത്തേക്ക് കയറിപ്പോകുന്നത്. എന്നാല്‍ ഒരു മറുപടി പോലും നല്‍കാന്‍ ഇതുവരെ അവര്‍ തയ്യാറായിട്ടില്ല.

അടൂര്‍ ഗോപാലകൃഷ്ണന്‍, സച്ചിദാനന്ദന്‍, സുഗതകുമാരി തുടങ്ങിയ സാഹിത്യ–സാംസ്കാരിക നായകര്‍ ഇന്ന് സമരപ്പന്തലില്‍ ഉപവസിക്കും. ജില്ലാ കേന്ദ്രങ്ങളിലും മലയാളം ഐക്യവേദി ഇന്ന് സമരം നടത്തും. പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പി.എസ്.സിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടരും.