ആയിഷയെ കാത്തിരുന്ന അത്ഭുതം; കണ്ണുതുടച്ച്, വീട് ഒരുക്കാൻ ഒരുകൂട്ടം പെൺകുട്ടികൾ

മേപ്പാടി: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കണ്ണീരോടെ ദുരിതം പറഞ്ഞ ആയിഷ തിരിഞ്ഞത് വലിയൊരു ‘സർപ്രൈസി’ലേക്കാണ്. പിന്നിൽ കാത്തുനിന്ന ഒരുകൂട്ടം പെൺകുട്ടികൾ ആയിഷയുടെയും മകൾ നസീമയുടെയും കണ്ണുതുടച്ച ശേഷം പറഞ്ഞു, ‘നഷ്ടമായ വീട് ഞങ്ങൾ പണിതുതരാം. അതും നിങ്ങൾക്ക് എവിടെയാണോ വേണ്ടത് അവിടെ’. അമ്പരന്നുപോയ ആയിഷയ്ക്കും മുഹമ്മദിനും കുട്ടികൾ കളി പറയുകയല്ലെന്ന് ബോധ്യമാകാൻ പിന്നെയും കുറെ നേരമെടുത്തു. 

ആകെയുള്ള വീടും 3 സെന്റ് ഭൂമിയും പുത്തുമല ദുരന്തത്തിൽ ഒഴുകിപ്പോയ നാൾ മുതൽ വേവലോടെ ഓട്ടത്തിലാണു പച്ചക്കാട് കിളിയൻകുന്നത്ത് മുഹമ്മദും കുടുംബവും. ദുരിതാശ്വാസ ക്യാംപ് തീർന്നാൽ പോകാനിടമില്ല. ജീവിക്കാൻ ഒരുവഴിയും മുന്നിലില്ല. 

മുഖ്യമന്ത്രി ഇന്നലെ ഒട്ടേറെ ദുരിതബാധിതരെ കണ്ടെങ്കിലും ആയിഷയ്ക്ക് അടുത്തെത്താൻ കഴിഞ്ഞില്ല. വാഹനത്തിൽ കയറിയ അദ്ദേഹത്തെ തടഞ്ഞപ്പോൾ കാറിന്റെ ചില്ല് താഴ്ത്തി മുഖ്യമന്ത്രി പറ​ഞ്ഞു ‘നമുക്കു ശരിയാക്കാം, ഞങ്ങളെല്ലാം കൂടെത്തന്നെയുണ്ട്’. ശേഷം മുഖ്യമന്ത്രി നീങ്ങിയതോടെ കോഴിക്കോട് അൽഹംറ ഇന്റർനാഷനൽ ഗേൾസ് ക്യാംപസിലെ 11 ബിഎസ്‌സി സൈക്കോളജി വിദ്യാർഥിനികൾ ആശ്വാസ വാർത്തയുമായെത്തി. നൂറിലേറെ അംഗങ്ങളുള്ള ഹായ് ഫൗണ്ടേഷനിലെ സന്നദ്ധ പ്രവർത്തകരാണ് ഇവർ.