മധ്യകേരളത്തിൽ കനത്ത മഴ; എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട്

മധ്യകേരളത്തിലും മഴ ശക്തം .എറണാകുളത്തും ഇടുക്കിയിലും തൃശൂരും ഓറഞ്ച് അലെർട് തുടരുകയാണ്. കോട്ടയത്ത്‌  മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിതുടങ്ങി. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു . പശ്ചിമഘട്ടമേഖലയിൽ മഴ ശക്തമായി തന്നെ തുടരുകയാണ്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് ഈ രൗദ്രഭാവം അത് വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമോ അതിശക്തമോ  ആയ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് സൂചികയായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്  മധ്യ കേരളത്തിലെ മൂന്ന് ജില്ലകളിൽ. ഇടുക്കിയിലും എറണാകുളത്തും തൃശ്ശൂരും.

ഇടുക്കിയിലെ മലയോര മേഖലകളിൽ ഇടതടവില്ലാതെ മഴ പെയ്യുന്നു. നീരൊഴുക്ക് കൂടിയതോടെ മലങ്കര ലോവർപെരിയാർ കല്ലാർകുട്ടി അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്. മഴ തുടർന്നാൽ കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും. മഴയ്ക്കൊപ്പം വാഗമൺ അടക്കം പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു.

എറണാകുളം നഗരത്തിലും പുറത്തും മഴ തുടരുകയാണ്.കാലടി  യോർദ്ദനാപുരത്ത് വീടിന്റെ മേൽക്കൂര ഇടിഞ്ഞ് വീണു. മഠത്തിപറമ്പിൽ സുബ്രഹ്മണ്യന്റെ വീടാണ് ഇടിഞ്ഞ് വീണത്. ആർക്കും അപകടം ഇല്ല. വെള്ളക്കെട്ടിൽ വലയുകയാണ് കൊച്ചി നഗരം. തൃശൂരിൽ മഴയ്ക്ക് അല്പം ശമനം ഉണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതോടെ കോട്ടയത്ത്‌  മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നു കുമരകം, അയ്മനം, തിരുവാർപ്പ്, അർപ്പൂക്കര പഞ്ചായത്തുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.