മാലിന്യനിര്‍മാര്‍ജനത്തില്‍ പ്രതിസന്ധിക്ക് വഴിവച്ച് സംസ്ഥാനത്തെ ആക്രി തൊഴിലാളികളുടെയും വ്യാപാരികളുടെയും സമരം . ആക്രി വസ്തുക്കളിന്‍മേലുളള ജിഎസ്ടി ഒഴിവാക്കണമെന്നതടക്കമുളള ആവശ്യങ്ങളുന്നയിച്ചാണ് നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ ആവര്‍ത്തിച്ചുന്നയിച്ചിട്ടും സര്‍ക്കാര്‍ ചര്‍ച്ച വിളിയ്ക്കാത്തതിനാലാണ് പണിമുടക്കിയുളള സമരത്തിന് തീരുമാനിച്ചതെന്ന് ആക്രി തൊഴിലാളികളും വ്യാപാരികളും പറയുന്നു.
ഉപേക്ഷിക്കപ്പെട്ട ഇരുമ്പ് വസ്തുക്കള്‍, വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍, കംപ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങിയ ഇ.മാലിന്യങ്ങള്‍, ബാറ്ററി, ന്യൂസ് പ്രിന്റുകള്‍, ഇതിനെല്ലാം പുറമെ പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, അങ്ങനെ ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ ഏറിയ പങ്കും ഏറ്റെടുക്കുന്നവരാണ് ആക്രി വ്യാപാരികള്‍
കേരളത്തില്‍ പതിനയ്യായിരത്തിലേറെപേരാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്.. പാഴ് വസ്തുക്കളില്‍ ജി.എസ്.ടി വന്നതോടെ ആക്രി വ്യാപാരം കടുത്ത പ്രതിസന്ധിയിലായി. ഈ കാണുന്ന പാഴ്‌വസ്തുക്കളൊക്കെ പലയിടങ്ങളിലായി കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒരാളുപോലും വാങ്ങാനില്ല. ഇതിനിടയിലാണ് ഇരുട്ടടിയായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആക്രി ഇറക്കുമതിക്ക് എക്സൈസ് ഡ്യൂട്ടിയടക്കമൊഴിവാക്കുന്നുള്ള സര്‍ക്കാര്‍ നടപടി. ആക്രി വസ്തുക്കളിന്‍മേലുള്ള ജി.എസ്.ടി ഒഴിവാക്കുക, തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ ക്ഷേമനിധി നടപ്പാക്കുക, ഒപ്പം വിദേശത്തുനിന്നുള്ള ഇറക്കുമതി പരിമിതപ്പെടുത്തുക, ഇറക്കുമതി ചെയ്യുന്ന പാഴ്‌വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപരികളും തൊഴിലാളികളും 48 മണിക്കൂര്‍ പണിമുടക്കുന്നത്.