സുരേഷ് ഗോപി ചേട്ടനെപ്പോലെ; വോട്ടു ചോദിച്ചത് കടമ: തുറന്നുപറഞ്ഞ് ബിജു മേനോൻ; വിഡിയോ

തൃശൂരിൽ ഇത്തവണ തീപാറുന്ന പോരാട്ടം നടന്നത് സുരേഷ് ഗോപി എന്ന താരസ്ഥാനാർഥിയുടെ വരവോടെയാണ്. അമ്പരപ്പിക്കുന്ന പ്രചാരണമികവിലൂടെ സുരേഷ് ഗോപി കളം പിടിച്ചപ്പോൾ യുഡിഎഫ് എൽഡിഎഫ് സ്ഥാനാർഥികൾ കുറച്ച് അമ്പരന്നു. ഇതിനൊപ്പം പ്രചാരണത്തിന് താരങ്ങൾ കൂടി എത്തിയതോടെ സിനിമാ പ്രഭാവവും തൃശൂരിൽ നിറഞ്ഞിരുന്നു. ബിജു മേനോൻ സുരേഷ്ഗോപിക്ക് വോട്ടുചോദിച്ചെത്തിയത് സൈബർ ലോകത്തും വലിയ ചർച്ചയായി. ഒരു വിഭാഗത്തില്‍ നിന്ന് സൈബർ ആക്രമണം തന്നെ ബിജു മേനോന് നേരിടേണ്ടി വന്നു. ഇപ്പോൾ അതേ കുറിച്ച് തുറന്നു പറയുകയാണ് താരം.

സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് ബിജു േമനോൻ പറഞ്ഞു. ജ്യേഷ്ഠ സ്ഥാനത്തുള്ള ഒരാൾക്ക് വിജയാശംസകൾ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്ത‌ിലാണ് പ്രചാരണത്തിനു പോയത്. ചില കമന്റുകൾ കണ്ട് വിഷമം തോന്നിയിരുന്നു. എന്നാൽ ഞാൻ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ സഹപ്രവർത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാൾ തൃശൂരിൽ മത്സരിക്കുമ്പോൾ പാർട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകൾ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാൻ അവിടെ പോയത്. അതിന് ആളുകൾ പ്രതികരിച്ചു, അതിൽ ചെറിയ വിഷമം തോന്നി. എന്നാൽ കുറച്ചുനാള്‍ കഴിയുമ്പോൾ ഇതിന്റെ വാസ്തവം ആളുകൾ തിരിച്ചറിയും.’ ബിജുമേനോൻ പറഞ്ഞു. 

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു  മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പ്രചാരണവേദിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സൈബർ ഇടങ്ങളിൽ ആക്രമണം തുടങ്ങിയത്. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.