200 പിന്നിട്ട് ആലപ്പാട്ടെ സമരം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംഘപരിവാർ

കരിമണല്‍ ഖനനത്തിനെതിരായ കൊല്ലം ആലപ്പാട്ടെ ജനകീയ സമരം ഇരുന്നൂറുദിവസം പിന്നിട്ടു. ഐആര്‍ഇയുടെ കരിമണന്‍ ഖനനത്തെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി.

അതിജീവനത്തിനായുള്ള ആലപ്പാട്ടുകാരുടെ റിലേ നിരാഹരസമരം ഇരുന്നൂറു ദിവസം പിന്നിട്ടു. പ്രദേശവാസികള്‍ മുതല്‍ ലോക പ്രശ്സതരായ ഒട്ടേറെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വരെ ഇരുന്നൂറു ദിവസം പിന്നിട്ട സമരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം സമരപന്തലില്‍ എത്തിയ ഹിന്ദു ഐക്യവേദി നേതാക്കള്‍ ഖനനത്തെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

കേന്ദ്രപൊതുമേഖല സ്ഥാപനമായ ഐആര്‍ഇയുടെ കരിമണല്‍ ഖനനത്തിനെതിരെയാണ് ആലപ്പാട്ടുകാരുടെ റിേല നിരാഹാരസമരം. പ്രശ്നപരിഹാരത്തിനായി വ്യവസായമന്ത്രിയുടെ സാനിധ്യത്തിലടക്കം നിരവധി ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടു. ഖനനം പൂര്‍ണമായി നിര്‍ത്താനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഖനനം പൂര്‍ണമായും അവസാനിപ്പിക്കും വരെ സമരം തുടനാരാണ് നാട്ടുകാരുടെ തീരുമാനം.