അഭിമന്യു ഇല്ലാത്ത ക്യാംപസിൽ മനോഹരനും ഭൂപതിയും; നൊമ്പരക്കടലിരമ്പി മഹാരാജാസ്

അഭിമന്യുവിന്റെ കാംപസിലെ പുതിയ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ അച്ഛൻ മനോഹരനും അമ്മ ഭൂപതിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.  നൊമ്പരക്കടലിരമ്പിയ എറണാകുളം മഹാരാജാസ് കോളജ് ഒാഡിറ്റോറിയത്തിലേക്ക് ഇരുവരെയും മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അഭിമന്യുവിന്റെ സ്നേഹിതര്‍ വരവേറ്റത്. കോളജിന് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ ജൂലൈ 2നാണ്  അഭിമന്യു കൊല്ലപ്പെട്ടത്. 

മകനില്ലാത്ത ക്യാംപസിേലക്ക് ഇതുപോലെ ഇവര്‍ കടന്നുവരുന്നത് ഇതാദ്യം. അഭിമന്യൂവിന്റെ സ്മരണകളിരമ്പിയ നിമിഷങ്ങള്‍. സ്റ്റേജ് നിറഞ്ഞു നിന്ന അഭിമന്യുവിന്റ ഛായാചിത്രത്തിനുമുന്നില്‍ ഇരുവരും പൊട്ടക്കരഞ്ഞു. മകന്റെ സ്ഥാനത്ത് ഇനിമക്കളായി ഞങ്ങളുണ്ടെന്ന് സുഹൃത്തുക്കളുടെ ഉറപ്പ്. 

മുഴുവന്‍ സീറ്റും നേടിയാണ് ഇക്കുറി മഹാരാജാസ് കോളജിലെ എസ്എഫ്ഐയുടെ വിജയം. നേരത്തെ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനും ക്യാംപസ് മുന്നിട്ടിറങ്ങിയിരുന്നു.