പതിനൊന്നുകാരിയെ പീഡിപ്പിച്ചു; അഞ്ച് ആൺകുട്ടികളെ ആൾക്കൂട്ടം നഗ്നരാക്കി മർദിച്ചു

ആന്ധ്രാപ്രദേശിൽ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അഞ്ച് ആൺകുട്ടികളെ ആള്‍ക്കൂട്ടം നഗ്നരാക്കി മർദിച്ചു. പൊലീസെത്തിയാണ് കുട്ടികളെ രക്ഷപെടുത്തിയത്. 

ആറാം ക്ലാസിലും പ്ലസ് ടുവിലും പഠിക്കുന്ന കുട്ടികളാണ് അയൽക്കാരിയായ പെൺകുട്ടിയെ രണ്ട് മാസത്തോളം തുടർച്ചയായി ലൈംഗികപീഡനത്തിനിരയാക്കിയത്. പുറത്തുപറയരുതെന്ന ഭീഷണിയും മുഴക്കി. എന്നാൽ വിവരം പെൺകുട്ടി അമ്മയെ അറിയിച്ചതോടെ സംഭവം പുറംലോകമറിഞ്ഞു. മകനെയും സാമുദായികനേതാക്കളെയും അമ്മ വിവരമറിയിച്ചു. പൊലീസിൽ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു.

തുടർന്ന് നാട്ടുകാർ ചേർന്ന് ആൺകുട്ടികളെ പിടികൂടി നഗ്നരാക്കി മർദിക്കുകയായിരുന്നു. സ്വന്തമായി മൊബൈൽ ഫോണുള്ള കുട്ടികൾ നീലച്ചിത്രങ്ങൾക്ക് അടിമകളാണെന്ന് പൊലീസ് പറയുന്നു. ഇവരെ തിരുപ്പതിയിലെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. 

ഒരാഴ്ച മുൻപാണ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിൽ നാട്ടുകാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. ആക്രമണത്തിൽ പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.