പനിയേക്കാൾ വേഗത്തിൽ പടർന്ന് ആശങ്ക, പനി പേടിച്ച് പലായനം

നിപ്പ വൈറസ് ആണ് രോഗ കാരണം എന്ന് സ്ഥിരീകരിച്ചതോടെ പേരാമ്പ്ര ചങ്ങാരോത്തെ പ്രദേശവാസികളുടെ ആശങ്ക ഇരട്ടിച്ചു. പലരും വീട് വിട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ്. മരിച്ചവരുടെ ബന്ധുക്കളാകട്ടെ നാട്ടിൽ നിന്ന് ഒറ്റപ്പെടുമെന്ന ഭീതിയിലും. 

നിപ്പ വൈറസിനെക്കാൾ വേഗത്തിൽ ആശങ്ക പടരുകയാണ്. മുപ്പതോളം കുടുംബങ്ങൾ ഇതിനകം വീട് ഉപേക്ഷിച്ച് അയൽ ജില്ലകളിലെ ബന്ധു വീടുകളിലേക്ക് മാറി. കൂടുതൽ പേർ പോകാനൊരുങ്ങുന്നു. 

വൈറസിന്റെ ഉറവിടം കിണറിൽ നിന്നാണ് എന്ന വിവരം പ്രദേശവാസികളെ ഞെട്ടിച്ചു.  എന്നാൽ കിണർ മൂടിയത് കൊണ്ട് മാത്രം കാര്യമില്ല. നൂറു കണക്കിന് വവ്വാലുകൾ ഉള്ള മേഖലയിൽ വൈറസ് പകരാൻ ഇനിയും സാധ്യതയില്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഈ ചോദ്യത്തിന് വിദഗ്‌ധ ആരോഗ്യ സംഘത്തിന് പോലും കൃത്യമായ മറുപടിയില്ല.