റവന്യു ഇടപാടുകള്‍ ഓണ്‍ലൈനാക്കുമെന്ന് നയപ്രഖ്യാപനം

റവന്യു ഇടപാടുകള്‍ ഓണ്‍ലൈനാക്കുമെന്ന് നയപ്രഖ്യാപനം. ഭൂനികുതി അടയ്ക്കല്‍ ഓണ്‍ലൈനാകും. അണ്‍എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തും. എന്നാല്‍ കിഫ്ബിവഴി പുതിയ വന്‍കിട പദ്ധതികള്‍ ഉണ്ടാകില്ലെന്ന സൂചനയും ഗവര്‍ണറുടെ നയപ്രഖ്യാപനം നല്‍കുന്നു. 

ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപനപ്രസംഗത്തില്‍ പുതിയ പ്രഖ്യപനങ്ങള്‍ കുറവാണ്. റവന്യു ഇടപാടുകള്‍ ഓണ്‍ലൈനാക്കാനുള്ള ഉദ്യമമാണ് പ്രധാനം. ഭൂനികുതിയടയ്ക്കല്‍ പൂര്‍ണമായി ഓണ്‍ലൈനാക്കും. വസ്തുപോക്കുവരവ് മാര്‍ച്ചിനകം ഓണ്‍ലൈനാക്കും. സര്‍ട്ടിഫക്കറ്റുകള്‍ ഡിജിറ്റലാക്കും. 500 വില്ലേജ് ഓഫിസുകളില്‍ പൗരസഹായ ഡസ്കുകള്‍ തുടങ്ങും. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് മാനക്കേടാണെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. മാലിന്യനിര്‍മാര്‍ജനത്തിന് ഊര്‍ജിതനടപടികളുണ്ടാകണം. 

അഴിമതി വിരുദ്ധഭരണം ഉറപ്പാക്കും. പൊതുവിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം എന്നീ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കും. വ്യവസായസംരംഭങ്ങളുടെ ഓണ്‍ലൈന്‍ അനുമതിക്കായി പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കും. കേരള ബാങ്ക് ഈ വര്‍ഷം യാഥാര്‍ഥ്യമാകും. കെ.എസ്.ആര്‍.ടി.സിയെ സമയബന്ധിതമായി പുനസംഘടിപ്പിക്കും. വിനോദസഞ്ചാര വികസനത്തിന് ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. പൊലീസില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 25ശതമാനമായി ഉയര്‍ത്തും. കായികവികസനത്തിന് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. കിനാലൂരില്‍ ആധുനിക ലഹരിവിമുക്തകേന്ദ്രം തുടങ്ങും. കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. അണ്‍എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നിയമം നിര്‍മിക്കും. നഴ്സുമാര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. എല്ലാ ജില്ലകളിലും മാതൃകാപൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ഫൊറന്‍സിക് ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.