രാജ്യാന്തരചലച്ചിത്രോത്സവം ആറാംദിവസത്തിലേക്ക്

നല്ലസിനിമകളുടെ നിറകാഴ്ചകളുമായി ഇരുപത്തിരണ്ടാമത് രാജ്യാന്തരചലച്ചിത്രോത്സവം ആറാംദിവസത്തിലേക്ക്. തിരശീലവീഴാൻ രണ്ടുനാൾ മാത്രം ശേഷിക്കെ, സുവർണചകോരം ആർക്കെന്ന ആകാംക്ഷയിലാണ് പ്രതിനിധികൾ. മത്സരവിഭാഗത്തിലേയും ലോകസിനിമാ വിഭാഗത്തിലേയും ശ്രദ്ധേയചിത്രങ്ങളുടെ അവസാനപ്രദർശനമാണ് ഇന്നത്തെ പ്രത്യേകത. 

രണ്ടുദിവസങ്ങളിലായി 91 പ്രദർശനങ്ങളാണ് ഇനി ബാക്കിയുള്ളത്. മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളും പ്രദർശിപ്പിച്ചുകഴിഞ്ഞു. ലബനീസ് ചിത്രം ദി ഇൻസൾട്ടിലൂടെ തുടങ്ങിയ മേള അവസാനപാദത്തിലേക്ക് നീങ്ങുമ്പോൾ പുരസ്കാരങ്ങൾ നേടുന്ന ചിത്രങ്ങൾ ഏതാകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. മത്സരവിഭാഗത്തിൽ മത്സരവിഭാഗത്തിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളായ കാൻഡലേറിയ, റിട്ടേണീ എന്നീ ചിത്രങ്ങളുടെ അവസാനപ്രദർശനം ഇന്ന് നടക്കും. 

ലോകസിനിമാ വിഭാഗത്തിലെ ഡോഗ്സ് ആൻഡ് ഫൂൾസ്, സമ്മർ 1993, ദ യങ് കാൾ മാർക്സ്, 120 ബി.പി.എം, കുപാൽ, വുഡ് പെക്കേഴ്സ്, ഗുഡ് മാനേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ അവസാനപ്രദർശനവും ഇന്നാണ്. 

വിവിധ വിഭാഗങ്ങളിലായി കൂടുതൽ മലയാളചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ദിവസംകൂടിയാണ് ഇന്ന്. ഹോമേജ് വിഭാഗത്തിലെ പലചിത്രങ്ങളുടേയും ഒരേയൊരു പ്രദർശനവും ഇന്നു നടക്കും. അവൾക്കൊപ്പം വിഭാഗത്തിൽ ദേശാടനക്കിളി കരയാറില്ല, റെട്രോസ്പെക്ടീവ് വിഭാഗത്തിൽ തോറ്റം എന്നീ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.