പാര്‍ട്ടി വിടില്ല; ലവ്ലിയുടെ രാജി സ്വീകരിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലിയുടെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചു. പാര്‍ട്ടി വിടില്ലെന്ന് ലവ്ലി വ്യക്തമാക്കി. ആപ് സഖ്യത്തിലെ അതൃപ്തിയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നകറ്റി നിര്‍ത്തിയതും ചൂണ്ടിക്കാട്ടിയാണ്  രാജി. പുതിയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് രാജിയെന്ന് അരവിന്ദര്‍ സിങ് ലവ്ലി. കോണ്‍ഗ്രസിനെതിരെ വ്യാജ അഴിമതി ആരോപണങ്ങളുമായി രൂപീകരിക്കപ്പെട്ട ആപ്പുമായി സഖ്യമുണ്ടാക്കിയത് ഉള്‍ക്കൊള്ളാനായില്ലെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നുവെന്ന് പിസിസി അധ്യക്ഷന്‍ രാജിക്കത്തില്‍ പറയുന്നു. തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പരാതിയില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്ന് പിസിസിയെ പൂര്‍ണമായി അകറ്റി നിര്‍ത്തിയെന്ന് ആരോപിക്കുന്ന ലവ്ലി രണ്ട് സ്ഥാനാര്‍ഥികള്‍ ഡല്‍ഹിക്ക് അപരിചിതരാണെന്നും ചൂണ്ടിക്കാട്ടുന്നു. സന്ദീപ് ദീക്ഷിത്, സുഭാഷ് ചോപ്ര മുന്‍ എംഎല്‍എമാര്‍  തുടങ്ങിയവര്‍ ലവ്ലിക്ക് പിന്തുണയുമായെത്തി. സന്ദര്‍ശിക്കാനെത്തിയ മുന്‍ എംഎല്‍എ ആസിഫ് മുഹമ്മദ് ഖാനെ ലവ്ലി അനുകൂലികള്‍ തടഞ്ഞത് വാക്കേറ്റത്തിനിടയായി. 

Congress High Command accepted Lovely's resignation