പാര്‍ട്ടി വിടില്ലെന്ന് ആവര്‍ത്തിച്ച് അർവിന്ദർ സിങ് ലവ്‍ലി

പാര്‍ട്ടി വിടില്ലെന്ന് ആവര്‍ത്തിച്ചുറപ്പിച്ച്   രാജിവെച്ച ഡൽഹി അധ്യക്ഷൻ അർവിന്ദർ സിങ് ലവ്ലി. പക്ഷേ ലവ്ലിയെ പിന്തുണ അറിയിച്ചെത്തുന്നവരുടെ എണ്ണം വർധിക്കുന്നത് കോൺഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് 27 ദിവസം മാത്രം ശേഷിക്കെയുള്ള നേതാക്കളുടെ ചേരിതിരിഞ്ഞുള്ള മുന്നോട്ടുപോക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്നമായതിനാൽ പക്വതയോടെയാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം.

വലിയ മാനസിക പ്രയാസമുണ്ടെങ്കിലും കോണ്‍ഗ്രസ് വിടില്ലെന്ന് തന്നോട് അടുപ്പമുള്ളവരോട് അരവിന്ദര്‍ സിങ് ലവ്ലി വ്യക്തമാക്കി. ഇതുവരെ ഒരു ദേശീയ നേതാവും തന്നെ വിളിച്ച് സംസാരിച്ചിട്ടില്ലെന്നും ഒപ്പമുള്ളവരുമായി ആലോചിച് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സന്ദീപ് ദീക്ഷിത്, നീരജ് ബസോയ, അമിത് മാലിക്, ഭീഷ്മ ശർമ്മ, രാജ്കുമാർ ചൗഹാൻ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ ലവ്ലിയെ പിന്തുണച്ചെത്തി. പ്രചാരണത്തിനിടെ കോണ്‍ഗ്രസ്  സ്ഥാനാർഥികൾക്കെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്.

ദേശീയ നേതൃത്വം അടിയന്തര ഇടപെടൽ നടത്തി പ്രശ്നം പരിഹരിക്കണമെന്ന് സ്ഥാനാർത്ഥികൾ അടക്കമുള്ളവർ  ഹൈക്കമാന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ ആശങ്കയുണ്ടെങ്കിലും പക്വതയോടെയാണ് എഎപി പ്രതികരണം. നോര്‍ത്ത് ഈസ്റ്റ് , നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി സീറ്റുകളിലെ കനയ്യകുമാറിന്‍റെയും ഉദിത് രാജിന്‍റെയും സ്ഥാനാര്‍ഥിത്വമാണ് പിസിസി അധ്യക്ഷന്‍റെ രാജിക്ക് വഴിയൊരുക്കിയത്.

Arvinder Singh Lovely reiterated that he will not leave the party