15–കാരൻ യോഗിക്കെതിരെ പോസ്റ്റിട്ടു; 15 ദിവസം ഗോശാല വൃത്തിയാക്കാൻ ശിക്ഷാവിധി

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യാനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട 15 വയസ്സുകാരന് വിചിത്ര ശിക്ഷ വിധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. ശിക്ഷയായി കുട്ടിയോട് 15 ദിവസം ഗോശാലയിൽ ജോലിചെയ്യാനും ബാക്കി 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനുമാണ് ഉത്തരവ്. 10,000 രൂപ പിഴയും ചുമത്തി. മൊറാദാബാദിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്. 

യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചപവെന്നാണ് കേസ്. പതിനഞ്ച് വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷൻ 505, ഐടി ആക്ടിലെ സെക്ഷൻ 6 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കുട്ടിക്കെതിരെ എഫ്ഐആറും സഹസ്വാൻ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജെ.ജെ.ബി പ്രസിഡന്റ് അഞ്ചൽ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാർ ഗുപ്ത എന്നിവരാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്നതും പരിഗണിച്ചാണ് ശിക്ഷാ ഇളവുകൾ നൽകിയതെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അറിയിച്ചു.