വെള്ളത്തിന്റെ പൈപ്പ് എടുത്തുമാറ്റി; കൊച്ചുമകന്റെ മുന്നിലിട്ട് 75 കാരിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്

വെള്ളത്തിന്റെ പൈപ്പ് എടുത്തുമാറ്റിയതിന് 75 കാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ കല്ല്യാണിലാണ് സംഭവം. മർദ്ദനത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. 

വെള്ളത്തിന്റെ പേരിലുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണം. കസേരയിലിരിക്കുന്ന വയോധികയോട് ഭർത്താവ് തർക്കിക്കുന്നതായി വിഡിയോയിൽ കാണം. തുടർന്ന് ബക്കറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്നതായും കാണാം. വേദന സഹിക്കാനാകാതെ വയോധിക കരയുന്നതും വിഡിയോയിലുണ്ട്. ഇടയ്ക്ക് മർദ്ദനം നിർത്തിയശേഷം വീണ്ടും തർക്കിക്കുന്ന ഭർത്താവ് വയോധികയെ ചവിട്ടുന്നതായും കാണാം. 

വെള്ളത്തിന്റെ പൈപ്പ് എടുത്ത് മാറ്റിയതിനെ ചൊല്ലിയാണ് തർക്കവും മർദ്ദനവും നടന്നത്. സംഭവത്തിൽ വയോധിക പരാതി നൽകാൻ തയാറായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മർദ്ദനത്തിന്റെ വിഡിയോ എടുത്തത് കൊച്ചുമോനാണ്. ഇത് മറ്റാർക്കോ അയച്ചുനൽകുകയായിരുന്നു. തുടർന്ന് ഈ വിഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. 

മർദ്ദനം നടക്കുന്ന സമയം ബന്ധുക്കൾ അടുത്തുള്ളതായും വിഡിയോയിൽ കാണാം. വിഡിയോ വൈറലായതിനെ തുടർന്ന് ശിവ സേനയുടെ പ്രാദേശിക നേതാക്കൾ വയോധികയുടെ വീട്ടിലെത്തി വിവരങ്ങൾ തിരക്കി. തനിക്ക് മർദ്ദനമേറ്റിട്ടില്ലെന്നും വീട്ടുകാർ എല്ലാ കാര്യവും നന്നായി നോക്കുന്നുണ്ടെന്നും വയോധിക പറഞ്ഞതായി സേനാനേതാവ് ആഷാ റാസൽ പറഞ്ഞു. കൊച്ചുമകൻ സ്കൂൾ ഗ്രൂപ്പിലേക്ക് വിഡിയോ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.