മത്തി ഇപ്പോൾ പിടിക്കണ്ട; പിടിച്ചാൽ പിന്നെ ഒരിക്കലും കിട്ടില്ല; മുന്നറിയിപ്പ്

ഏറെക്കാലമായി കേരള തീരങ്ങളിൽ കുറവായിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തെക്കൻ കേരളത്തിന്റെ വിവിധ തീരങ്ങളിലാണു ചെറുമത്തി കണ്ടുതുടങ്ങിയത്. ഇവ പിടിക്കുന്നതിൽ കരുതൽ വേണമെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മുന്നറിയിപ്പു നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ പിടിക്കപ്പെട്ട 14-16 സെ.മീ. വല‌ുപ്പമുള്ള മത്തി പ്രത്യുൽപാദന ഘട്ടത്തിലെത്തിയിട്ടില്ലെന്നാണു സിഎംഎഫ്ആർഐ ഗവേഷകർ വളർച്ചാപരിശോധനയിൽ കണ്ടത്. മാത്രമല്ല, മുട്ടയിടാൻ പാകമായ വലിയ മത്തി നിലവിൽ കേരള തീരങ്ങളിൽ തീരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.

പ്രതികൂല സാഹചര്യം പരിഗണിച്ച്, ഇപ്പോൾ ലഭ്യമായ മത്തിയെ പിടിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ. എം.അബ്ദുസമദ് പറഞ്ഞു. കഴിഞ്ഞ 5 വർഷമായി കേരള തീരങ്ങളിൽ മത്തിയുടെ ക്ഷാമമുണ്ട്. 2017ൽ ലഭ്യത ചെറിയ തോതിൽ ഉയർന്നെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. 2019ൽ മത്തിയുടെ ലഭ്യത കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു, ‌44,320 ടൺ.