എച്ചിൽ തിരയുന്ന യാചകൻ; 15 വർഷം മുമ്പ് കാണാതായ സഹപ്രവർത്തകൻ; ഞെട്ടി പൊലീസുകാർ

15 വർഷം മുമ്പ് കാണാതായ പൊലീസ് ഓഫീസറിനെ അവിചാരിതമായി കണ്ട് സഹപ്രവർത്തകർ. ഗ്വാളയറിലാണ് സംഭവം.  ആരോരുമില്ലാതെ തെരുവിൽ അലഞ്ഞു നടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. മാനസികമായും പ്രശ്നങ്ങളുണ്ട്. ഡിഎസ്പിമാരായ രത്നേഷ് സിങ് തോമറും വിജയ് സിങ് ബഹദൂറും കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നഗരത്തിലൂടെ കാറിൽ വരികയായിരുന്നു. അപ്പോഴാണ് ഭിക്ഷക്കാരനെപ്പോലെ ഒരാളെ കണ്ടത്. നന്നായി വിറയ്ക്കുന്ന അയാൾ‍ വഴിയിലുപേക്ഷിച്ച ഭക്ഷണത്തിനായി തിരയുകയായിരുന്നു. 

ആ കാഴ്ച കണ്ട് അലിവ് തോന്നിയ പൊലീസുകാർ അയാളുടെ അടുത്തെത്തി ജാക്കറ്റ് വേണോ എന്ന് ചോദിച്ചു. അപ്പോൾ ആ യാചകൻ ഇരുവരുടെയും പേരുകൾ വിളിച്ചു സംസാരിച്ചു. അപ്പോഴാണ് അത് മാറ്റാരുമല്ല, തങ്ങളുടെ മുൻ സഹപ്രവർത്തകനായിരുന്ന മനീഷ് മിശ്രയാണെന്ന് മനസ്സിലായത്. 2005–ൽ ഇന്‍സ്പെക്ടറായി ജോലി ചെയ്യവേയാണ് അദ്ദേഹത്തെ കാണാതാകുന്നത്. ഇത്രയും കാലമായിട്ടും അദ്ദേഹം എവിടെയെന്ന് ആർക്കും അറിയില്ലായിരുന്നു. മനീഷിനെ തോമറും ബഹദൂറും ചേർന്ന് ഒരു പുനരധിവാസ കേന്ദ്രത്തിലാക്കിയിരിക്കുകയാണ് ഇപ്പോൾ. ഗ്വാളിയർ ക്രൈബ്രാഞ്ച് ഡിഎസ്പിയായ തോമർ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിൽ ചേരുന്ന കാലത്ത് അദ്ദേഹം വളരെ നല്ല അത്‍ലറ്റും ഷൂട്ടറുമായിരുന്നു. അതിനു ശേഷം അദ്ദേഹം മാനസികമായി ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. കുടുംബം നല്ല രീതിയിൽ തന്നെയാണ് അദ്ദേഹത്തെ പരിചരിച്ചത്. എന്നാൽ ഒരു ദിനം കാണാതാകുകയായിരുന്നു. അദ്ദേഹം പൂർണ ആരോഗ്യവാനായി തിരികെ വരുന്നത് കാത്തിരിക്കുകയാണ് തങ്ങൾ. ഡിഎസ്പി തോമർ പറയുന്നു.