പ്രണയച്ചതി: മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ടുപേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉറ്റസുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ വിഷംകഴിച്ച് മരിച്ചു. ഇവരുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സെഹോര്‍ ജില്ലയിലെ ആഷ്ത ടൗണിലുള്ള സ്കൂളില്‍ പഠിക്കുന്ന പതിനാറ് വയസുള്ള കുട്ടികളാണ് ജീവനൊടുക്കിയത്. ഇതില്‍ ഒരു പെണ്‍കുട്ടി ഇന്‍‍ഡോറിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ ഏതാനും ദിവസങ്ങളായി ഫോണ്‍ അറ്റന്റ് ചെയ്യാത്തതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം ഇന്‍ഡോറില്‍ എത്തിയത്. കാമുകന്‍ കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍ അവിടെത്തന്നെ മരിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇന്‍ഡോറിലെ ഭവര്‍കുവാനിലെത്തിയ മൂവരും ഇവിടത്തെ ഒരു പാര്‍ക്കില്‍ യുവാവിനുവേണ്ടി കാത്തിരുന്നെങ്കിലും അയാള്‍ വന്നില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ചു. ഉറ്റസുഹൃത്തുക്കളായ മറ്റ് രണ്ട് കുട്ടികളും ബാക്കിയുണ്ടായിരുന്ന വിഷം കഴിക്കുകയായിരുന്നു.

അവശനിലയിലായ മൂന്നുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എം.വൈ.ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ട് കുട്ടികളെ രക്ഷിക്കാനായില്ല. ഇന്‍‍ഡോറിലേക്ക് തിരിക്കുംമുന്‍പ് ആഷ്ത ടൗണില്‍ നിന്നുതന്നെയാണ് ഇവര്‍ വിഷം വാങ്ങിയതെന്ന് ഇന്‍ഡോര്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രശാന്ത് ചൗബേ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി നല്‍കിയ പ്രാഥമികവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ ഇന്‍ഡോറിലെത്തി. ഇവരുടെ മൊഴിയും രേഖപ്പെടുത്തി. ആത്മഹത്യക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

Three minors attempt suicide, two died in Indore