ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തെ ചൊല്ലി ഗതാഗത മന്ത്രിയും ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകളും തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിലേക്ക്. പരിഷ്കരിച്ച രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റിൽ നിന്ന് പിന്നോട്ടില്ല എന്നും ഇന്നുമുതൽ നടപ്പാക്കി തുടങ്ങും എന്നുമാണ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ തീരുമാനം. അതിനുള്ള നടപടികൾ സ്വീകരിക്കാൻ ആർ.ടി.ഒ മാർക്ക് വിദേശത്തുള്ള മന്ത്രി അദ്ദേഹത്തിന്റെ ഓഫീസ് വഴി നിർദേശവും നൽകി. ഇന്ന് ടെസ്റ്റ് നടത്താൻ സമയം ലഭിച്ചിട്ടുള്ള അപേക്ഷകർ സ്വന്തം വാഹനവുമായി എത്തിയാൽ ടെസ്റ്റ് നടത്തണമെന്നാണ് നിർദ്ദേശം. ഇതുകൂടാതെ കെ.എസ്.ആർ.ടി.സി.യുടെയോ സർക്കാരിന്റെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കണ്ടെത്തി പരിഷ്കരിച്ച രീതിയിലുള്ള ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സി.ഐ.ടി.യു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം. സ്കൂളുകളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് ടെസ്റ്റ് നടത്താൻ പോയാൽ തടയാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകൾ.
driving-test reform-the-dispute-continues