കാർഷിക നിയമം മുഖ്യ പ്രചാരണവിഷയം; കർഷകർക്ക് വാഗ്ദാനവുമായി കോൺഗ്രസ്

ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ വന്നാൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമ നിർമാണം നടത്തുമെന്ന് കോൺഗ്രസ്. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും വൻവാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രകടന പത്രികയിലുള്ളത്. എഐസിസി നേതൃത്വം നേരിട്ടാണ് തിരഞ്ഞെടുപ്പിലെ ഓരോ നീക്കവും നിയന്ത്രിക്കുന്നത്.

ആൾബലം കുറവ്. തലയെടുപ്പുള്ള നേതാക്കളില്ല. എങ്കിലും മഹാസഖ്യത്തിലെ രണ്ടാമനെന്ന പ്രാധാന്യം ഇത്തവണ കോൺഗ്രസിനുണ്ട്. 70 സീറ്റ് ആർജെഡിയെ സമ്മർദത്തിലാക്കി വാങ്ങി.  10 ലക്ഷം പേർക്ക് സർക്കാർ ജോലി, കാർഷിക കടം എഴുതിത്തള്ളൽ, തൊഴിലില്ലായ്മ വേതനം തുടങ്ങി വാഗ്ദാനങ്ങൾ നിരവധി. സീതാ തീർഥാടന പദ്ധതിയടക്കം വിശ്വാസങ്ങളെയും വിടാതെ പിടിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമം നിർമിക്കുമെന്ന ഉറപ്പ്

ബിജെപിയുമായാണ് ഭൂരിഭാഗം സീറ്റുകളിലും മൽസരം. കുടുംബ വാഴ്ച്ച, ജാതിസമവാക്യങ്ങൾ പരിഗണിക്കാതിരിക്കൽ, മുതിർന്ന പല നേതാക്കൾക്കും ടിക്കറ്റ് നിഷേധിക്കൽ എന്നിങ്ങനെ സ്ഥാനാർഥി നിർണയം പൊട്ടിത്തെറിയിലാണ് കലാശിച്ചത്. കാലുവാരൽ തടയാൻ ഒടുവിൽ AICC എഴുപത് മണ്ഡലങ്ങളിലും നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.