പ്രചാരണത്തില്‍ വീണ്ടും വൈകാരിക വിഷയങ്ങളും പാക് തീവ്രവാദവുമുയര്‍ത്തി കോണ്‍ഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് തീവ്രവാദികള്‍ അഴിഞ്ഞാടിയ കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ പാക്കിസ്ഥാനിലേക്ക് പ്രണയലേഖനം അയക്കുകയായിരുന്നുവെന്ന് മോദി ആരോപിച്ചു. രാഹുലിനെ രാജകുമാരനെന്ന് പരിഹസിച്ച മോദി കോണ്‍ഗ്രസിന് പാവങ്ങളുടെ കണ്ണീരിന്‍റെ വിലയറിയില്ലെന്നും കുറ്റപ്പെടുത്തി.
ഒരിടവേളയ്ക്കുശേഷം വീണ്ടും കോണ്‍ഗ്രസിനെതിരെ പാക് തീവ്രവാദം ആയുധമാക്കുകയാണ് മോദി. യു.പി.എ ഭരണകാലത്ത് ഭീകരാക്രമണങ്ങളുണ്ടായപ്പോള്‍ ഭീരുവായ സര്‍ക്കാര്‍ ആഗോള വേദികളില്‍പോയി കരഞ്ഞു. എന്നാലിന്ന് സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഞെട്ടിയ പാക്കിസ്ഥാന്‍ നിലവിളിക്കുകയാണ്.
മുഖ്യമന്ത്രി, പ്രധാനമന്ത്രി പദവികളില്‍ 25 വര്‍ഷമായിട്ടും താന്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ടിട്ടില്ല. തനിക്ക് സ്വന്തമായി വീടോ സൈക്കിളോ പോലുമില്ല, എന്നാല്‍ അഴിമതിക്കാരായ ജെഎംഎം, കോൺഗ്രസ് നേതാക്കൾ മക്കൾക്കായി വൻ സ്വത്ത് സമ്പാദിച്ചുവെന്നും ജാർഖണ്ഡ് പലാമുവിലെ റാലിയില്‍ മോദി ആരോപിച്ചു. കോൺഗ്രസ് ദരിദ്രരെയും ആദിവാസികളെയും അവഗണിച്ചെന്നും മാവോയിസ്റ്റുകൾക്കെതിരെ നടപടിയെടുത്തില്ലെന്നും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ജാര്‍ഖണ്ഡിലെ റാലികളില്‍ മോദി ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലീം സംവരണം, സ്വത്ത് ദാനം, വോട്ട് ജിഹാദ് തുടങ്ങിയ ആരോപണങ്ങള്‍ കോണ്‍ഗ്രസിനെതിരെയുന്നയിച്ച മോദി മൂന്നാം ഘട്ട വോട്ടടുപ്പിന് രണ്ടുദിനം മാത്രം ശേഷിക്കെയാണ് ഉത്തരേന്ത്യയില്‍ വൈകാരികതയിലൂന്നി പ്രചാരണം ശക്തമാക്കുന്നത്.