ജീവിതത്തിലെ തന്‍റെ അവസാന തിരഞ്ഞെടുപ്പെന്ന വൈകാരിക സന്ദേശവുമായി ജനങ്ങളോട് വോട്ട് ചോദിച്ച് കോണ്‍ഗ്രസിന്‍റെ പഴയപടക്കുതിര ദിഗ് വിജയ് സിങ് . മധ്യപ്രദേശിലെ തന്‍റെ പഴയ തട്ടകമായ രാജ്ഗഡിലാണ് മധ്യപ്രദേശിന്‍റെ രാജാസാബ് ജനവിധി തേടുന്നത്. പോളിങ്ങ് തൊട്ടടുത്ത് നില്‍ക്കെയുള്ള അഭ്യര്‍ഥന ചര്‍ച്ചയാവുകയാണ്
പത്തുവര്‍ഷം മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിങ്ങിന് ഇപ്പോള്‍ പ്രായം 77. പക്ഷെ വാക്കിലും പോരാട്ടത്തിലും മുപ്പതിന്‍റെ ഊര്‍ജം. മെക്കാനിക്കൽ എൻജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം രാജ്ഗഡിലാണ് നഗരസഭാധ്യക്ഷനായി തുടങ്ങിയതാണ് ദിഗ് വിജയ് സിങ്ങിന്റെ രാഷ്ട്രീയജീവിതം . അതേ രാജ്ഗഡിൽ 33 വര്‍ഷത്തിന് ശേഷം മല്‍സരിക്കുന്നത് തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന മല്‍സരമെന്ന് ദിഗ് വിജയ് . പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം രാവിലെ എക്സിലാണ് വൈകാരികമായ വോട്ടഭ്യര്‍ഥന ദിഗ് വിജയ് പോസ്റ്റ് ചെയ്തത്. അച്ഛന്‍റെ മരണത്തിന് ശേഷം രാജ്ഗഡിലേക്ക് എന്തുമ്പോള്‍ ഒരു പേരുണ്ടാക്കിയെടുക്കണമെന്നാണ് തന്നോട് ഉപദേശിച്ചിരുന്നത് . അന്‍പതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു പേരുണ്ടാക്കിയെടുക്കാനാണ് ശ്രമിച്ചത്. എന്നാല്‍ എത്രത്തോളം വിജയിച്ചു എന്ന് എനിക്കറിയില്ല. സാധാരണക്കാര്‍ക്ക് മാത്രമേ അത് പറഞ്ഞുതരാന്‍ കഴിയും . ഇത് എന്‍റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്. ഞാന്‍ എത്രത്തോളം വിജയിച്ചയാളാണ് എന്ന് നിങ്ങള്‍ തീരുമാനിക്കൂ. ഇങ്ങനെ പോകുന്നു ദിഗ് വിജയ് സിങ്ങിന്‍റെ വൈകാരിക അഭ്യര്‍ഥന. കഴിഞ്ഞ 2 തവണയും വിജയിച്ച ബിജെപിയുടെ സിറ്റിങ് എംപി റോഡ്മൽ നാഗറാണ് എതിരാളി. 4 ലക്ഷം വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ബിജെപി ഇവിടെ വിജയിച്ചത്. എന്നാല്‍ രാജ്ഗഡ് ഭരിച്ച രാജകുടുംബത്തിലെ പിന്‍മുറക്കാരനെ ബിജെപി നിസാരക്കാരനായി കാണുന്നില്ല. മോദി പ്രഭാവത്തിനെ രാജ്ഗഡില്‍ മറികടക്കാന്‍ ദിഗ് വിജയ് സിങ്ങിനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. രാമക്ഷേത്രം സജീവ ചര്‍ച്ചയായി നില്‍ക്കുന്നതാണ് ഇവിടുത്തെ രാഷ്ട്രീയ പോരാട്ടം. അതുകൊണ്ട് തന്നെ മൃദുഹിന്ദുത്വത്തേയും രാമനേയും ഹൃദയത്തോട് ചേര്‍ത്ത ദിഗ് വിജയ് സിങ്ങിനും വിജയപ്രതീക്ഷ ചെറുതല്ല.
Digvijaya Singh reaction