ലോക്ഡൗണിലും തളർന്നില്ല; 720 ൽ 720 ഉം; നീറ്റിൽ മിന്നും നേട്ടവുമായി അഫ്താബ്

അഫ്താബ് അമ്മയ്ക്കും സഹോദരിക്കും ഒപ്പം

ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഒഡീഷക്കാരൻ ഷൊയബ് അഫ്താബ്. കഠിനാധ്വാനത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഫലമാണ് നേട്ടമെന്ന് ഈ പതിനെട്ടുകാരൻ പറയുന്നു. രാജസ്ഥാനിലെ കോച്ചിങ് സെന്ററിൽ ചേർന്ന അഫ്താബ്  ലോക്ഡൗണിൽ സഹപാഠികൾ മടങ്ങിയപ്പോഴും പിൻമാറിയില്ല. 2018 ന് ശേഷം നാട്ടിൽ പോയിട്ടില്ലെന്ന് അഫ്താബ് പറയുന്നു.

ദിവസവും പത്ത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ പഠിച്ചു. പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാമെന്ന സന്ദേശം ചെറുപ്പാക്കാർക്ക് നല്‍കുകയും പ്രചോദിപ്പിക്കുകയുമായിരുന്നു കഠിനാധ്വാനത്തിലൂടെ താൻ ലക്ഷ്യമിട്ടതെന്ന് അഫ്താബ് പറയുന്നു. മെഡിക്കൽ പഠനം പൂർത്തിയാക്കി കാർഡിക് സർജനാകാൻ മോഹിക്കുന്ന അഫ്താബിന് താഴേക്കിടയിലുള്ളവർക്കിടയിൽ സേവനം ചെയ്യാനാണ് ആഗ്രഹം.