പാലിച്ചത് ഏജന്‍സിയുടെ നിര്‍ദേശം; ഉള്‍വസ്ത്രം അഴിപ്പിച്ചതിന് അറസ്റ്റിലായവര്‍

ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദേശപ്രകാരമാണ് നീറ്റ് പരീക്ഷയ്ക്കെത്തിവരുടെ ഉള്‍വസ്ത്രം അഴിപ്പിച്ചതിന് അറസ്റ്റിലായവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ ഉള്‍വസ്ത്രം അഴിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുെട ഉള്‍വസ്ത്രം അഴിപ്പിച്ച കേസില്‍ അന്വേഷണം വിപുലമാക്കി പൊലീസ്. കേസില്‍ അറസ്റ്റിലായവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. സുരക്ഷാ ചുമതലയുള്ള ഏജന്‍സി നല്‍കിയ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നിര്‍ദേശം വന്ന ഉറവിടം കണ്ടെത്താനാണ് പൊലീസ് ശ്രമം. കോളജിലെ ശുചീകരണ ജീവനക്കാരികളായ രണ്ടുപേരും പരിശോധന ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിയിലെ തൊഴിലാളികളായ  മൂന്നുപേരുമാണ് റിമാന്‍ഡിലുള്ളത്. പരാതി പരിശോധിക്കാന്‍ എന്‍ടിഎ സംഘവും കോളജിലെത്തിയേക്കും. ഉൾവസ്ത്രമഴിപ്പിച്ചെന്ന പരാതിയില്‍  കേന്ദ്രസർക്കാർ അന്വേഷണ സമിതി രൂപീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്.

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ച കേസില്‍ അറസ്റ്റിലായ അഞ്ചുപ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. കൊല്ലം കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ‌ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം   കൊല്ലം ആയൂരിലെ കോളജിന്റെ ജനലുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ അറസ്റ്റിലായ എബിവിപി നേതാവും റിമാന്‍ഡില്‍. എബിവിപി കൊല്ലം സംഘടനാ സെക്രട്ടറി കെ.എം.വിഷ്ണുവിനെയാണ് റിമാന്‍ഡ് ചെയ്തത്.