കേരളത്തിലേക്ക് ബസും ട്രെയിനും; രാജസ്ഥാനില്‍ എല്ലാം സൗജന്യം; അറിയണം ഈ ഓഫിസറെ

കേരളത്തിന് പുറത്ത് കുടുങ്ങി കിടക്കുന്ന മലയാളികൾ നാട്ടിലേക്ക് വരാനുള്ള അവസരം കാത്തിരിപ്പാണ്. കേരളം നൽകുന്ന പാസുകൾ ലഭിച്ചവർ വാഹനസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന കാഴ്ചകളും പലയിടത്ത് നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് രാജസ്ഥാൻ. പാസുള്ള മലയാളികളെ സൗജന്യമായിട്ടാണ് രാജസ്ഥാൻ സർക്കാർ അവരുടെ നാട്ടിലെത്തിക്കുന്നത്. മലയാളി വിദ്യാർഥികൾ അടക്കമുള്ള 30 പേർ ദിവസങ്ങൾക്ക് മുൻപ് കേരളത്തിലെത്തിയിരുന്നു.

വീടെത്തും വരെ ഫോണിൽ ബന്ധപ്പെടുകയും കരുതലായി ഒപ്പംനിന്ന ഒരു ഉദ്യോഗസ്ഥനെ പറ്റിയും സംഘത്തിലുള്ളവർ നന്ദിയോടെ പറഞ്ഞിരുന്നു. ‘ജോസഫ് സാർ’ എന്നു അവർ സ്നേഹത്തോടെ വിളിച്ച എഡിജിപി ബിജു ജോർജ് ജോസഫ്. മലയാളിയായ ഇൗ ഉദ്യോഗസ്ഥനാണ് കേരളത്തിലേക്ക് സൗജന്യമായി മലയാളികളെ എത്തിക്കുന്ന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞ കാര്യങ്ങളിങ്ങനെ:

‘ഇവിടെ രണ്ടായിരത്തിലേറെ മലയാളികൾ കുടുങ്ങി കിടക്കുന്നുണ്ട്. ജോലിക്കായി എത്തിയവർ, പഠനാവശ്യങ്ങൾക്കായി എത്തിയവർ അങ്ങനെ. ഹോസ്റ്റലിൽ ആവശ്യത്തിന് ഭക്ഷണം പോലും ഇല്ലാതെ ഇവരിൽ പലരും കഷ്ടപ്പാടിലായിരുന്നു, ഇക്കൂട്ടത്തിൽ കേരളത്തിന്റെ പാസുള്ളവരെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇക്കൂട്ടത്തിൽ സാമ്പത്തികമായി പ്രശ്നമുള്ളവരും ഉണ്ട്. ഇതോടെയാണ് എല്ലാവരെയും സൗജന്യമായി കേരളത്തിലെത്തിക്കാൻ തീരുമാനിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ നിർദേശപ്രകാരമാണ് ഈ ചുമതല ഞാൻ ഏൽക്കുന്നത്. 

ജയ്പുർ ഹോട്സ്പോട്ട് ആയതുകൊണ്ട് കുടുങ്ങി കിടന്ന വിദ്യാർഥികളുടെ സംഘത്തെ ബസുകളിൽ കേരളത്തിലെത്തിച്ചിരുന്നു. ആ ബസുകളുടെ പണവും യാത്രയിൽ സൗജന്യഭക്ഷണവും ഒരുക്കിയിരുന്നു. രാജസ്ഥാനിൽ നിന്ന് 8 ബസുകളിലായിട്ടാണ് ഇവരെ എത്തിച്ചത്. മലയാളി സംഘടനകളാണ് ഇവർക്ക് യാത്രയിക്കിടയിൽ ഭക്ഷണം എത്തിച്ചത്. മുതിർന്ന ആളുകളെയും കൂട്ടിയാണ് ഇൗ സംഘത്തെ നാട്ടിലേക്ക് അയച്ചത്.’ എഡിജിപി പറഞ്ഞു. 

തിരുവനനന്തപുരം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 25 വർഷമായി രാജസ്ഥാനിലാണ് ജോലി ചെയ്യുന്നത്. നാളെ 700 മലയാളികളുമായി ഒരു ട്രെയിനും കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതിന്റെ പൂർണചെലവും രാജസ്ഥാൻ സർക്കാരാണ് വഹിക്കുന്നത്. കർണാടകയിൽ ഒരു സ്റ്റോപ്പും കേരളത്തിൽ മൂന്നു സ്റ്റോപ്പുമാണ് ട്രെയിനുള്ളത്. 

മലയാളി വിദ്യാർഥി നാട്ടിലെത്തിക്കണം എന്ന പരാതിയുമായി രാഹുൽ ഗാന്ധിക്ക് ഇ–മെയിൽ സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ കെ.സി വേണുഗോപാലും രാഹുൽ ഗാന്ധിയും രാജസ്ഥാൻ സർക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് ദിവസങ്ങൾക്ക് മുൻപ് വിദ്യാർഥികളടങ്ങുന്ന മലയാളി സംഘത്തെ കേരളത്തിലെത്തിച്ചത്.