ലോക്ഡൗണിൽ കാരിക്കേച്ചർ വരച്ച് വേറിട്ട കൈത്താങ്ങ്; മാതൃകയായി മാധ്യമപ്രവർത്തകൻ

ലോക്ക്ഡൗണിനിടയിൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരെ സഹായിക്കാൻ വേറിട്ട ഉദ്യമവുമായി മാധ്യമപ്രവർത്തകൻ. ജോലിക്കിടയിലും  ആവശ്യക്കാർക്ക്  കാരിക്കേച്ചറുകൾ വരച്ചുനൽകി അതിൽ നിന്ന് ലഭിക്കുന്ന പണം പാവപ്പെട്ടവർക്ക് അവശ്യസാധനങ്ങളെത്തിക്കാൻ മാറ്റിവയ്ക്കുകയാണ് ബെംഗളൂരുവിൽ മാധ്യമപ്രവർത്തകനും മലയാളിയുമായായ റഷീദ് കാപ്പൻ 

ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനൊപ്പം തെരുവിൽ അലയുന്നവർക്കും, ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും കൈതാങ്ങാകാനാണ് റഷീദ് കാപ്പന്റെ വേറിട്ട ഉദ്യമം. നല്ലൊരു ചിത്രകാരൻ കൂടിയായ ഇദ്ദേഹം ആവശ്യക്കാർക്ക് കാരിക്കേച്ചറുകൾ വരച്ചു നൽകും.  സൗജന്യമായല്ല പണം നൽകണം.  കാരിക്കേച്ചറൊന്നിന് 500 രൂപ.  എന്നാൽ ഈ പണം കൈമാറേണ്ടത് ചിത്രകാരനല്ല. ചിത്രം ലഭിക്കുന്നവർ തന്നെ സമീപത്തു ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൈമാറണം 

സമൂഹമാധ്യമങ്ങളിലൂടെ ആശയം പ്രചരിപ്പിച്ചതോടെ നിരവധിപേരാണ് കാരിക്കേച്ചർ ആവശ്യപ്പെട്ട് എത്തുന്നത്.  500ന് പകരം ആയിരവും രണ്ടായിരവും മറ്റുള്ളവർക്കായി മാറ്റി വയ്ക്കാൻ തയ്യാറാണ് ഏവരും.