ഇവർ ചുണക്കുട്ടികൾ; റിപബ്ലിക്ക് ദിന പരേഡിലെ മലയാളിത്തിളക്കം

രാജ്യത്തിന്റെ സൈനിക കരുത്ത് തെളിയിക്കുന്ന റിപബ്ലിക്ക് ദിന പരേഡിൽ അഭിമാനമായി മലയാളിത്തിളക്കം. പരേഡിൽ മാർച്ച് നടത്തുന്ന ഗ്രനേഡിയർസ് സേനാസംഘത്തെയും രാഷ്ട്രപതിക്ക് മുന്നിൽ ആചാരവെടി ഉതിർക്കുന്ന ആർട്ടിലറി സേനാസംഘത്തെയും നയിക്കുന്നത് രണ്ട് മലയാളികളാണ്.  

രാജ്യത്തെല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന സൈനിക പ്രകടനങ്ങൾക്ക്  നേതൃത്വം നൽകുന്ന ചുണക്കുട്ടികൾ. മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ രാജ്പത്ത് വീഥിയിലൂടെ കരസേനയുടെ പതിനാറ് സേനാസംഘങ്ങളെ നയിക്കുന്നത് ഇവരാണ്.  നാഗാലാന്റില്‍ സേവനമനുഷ്ടിക്കുന്ന പാലക്കാട് സ്വദേശി മേജർ അനിരുദ്ധ് നായരാണ് സംഘത്തിലെ ഏക മലയാളി. 

പരേഡ് തുടങ്ങുന്നതിന് മുൻപ് ഇരുപത്തിയൊന്ന് ആചാരവെടിയുതിർക്കുന്ന ആർട്ടിലറി സേനാസംഘത്തെ നയിക്കുന്നതും മലയാളിയാണ്, ലെഫ്.കേണൽ സി.സന്ദീപ്. കഠിനമായ പരിശീലനവും അച്ചടക്കവുമാണ് പരേഡിൽ പങ്കെടുക്കുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ടതെന്ന് മൂന്നാം തവണ പരേഡിന്റെ ഭാഗമാകുന്ന സന്ദീപ് പറയുന്നു. 

വിവിധ സംസ്ഥാനങ്ങളുടെയും മന്ത്രാലയങ്ങളുടെയുമടക്കം 22 നിശ്ചലദൃശ്യങ്ങൾ, സിആർപിഎഫിന്റെ വനിതസംഘം നയിക്കുന്ന മോട്ടോർസൈക്കിൾ പ്രകടനം തുടങ്ങിവയാണ് പരേഡിലെ മറ്റ് ആകർഷണങ്ങൾ.