രണ്ട് റൊട്വീലര് നായ്ക്കളുടെ ആക്രമണത്തില്‍ 5 വയസുകാരിക്ക് ഗുരുതര പരുക്ക്. ചെന്നൈയില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം. അശ്രദ്ധമായി ഇത്തരം നായ്ക്കളെ വളര്‍ത്തിയതിന് കേസെടുത്ത പൊലീസ് ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നായ്ക്കളെ പരിപാലിക്കുന്ന മറ്റ് രണ്ട് പേർ കൂടി കേസിൽ പ്രതികളാണ്.
ഒരു പബ്ലിക് പാര്‍ക്കില്‍ വെച്ചാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. നായ്ക്കളെ ഉടമസ്ഥന്‍ അഴിച്ചുവിട്ടിരിക്കുകയായിരുന്നെന്നും കുട്ടിയെ ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. എന്നാല്‍ കുട്ടിയെ ആക്രമിക്കുന്നത് കണ്ടിട്ടും ഉടമ ഒന്നും ചെയ്തില്ലെന്നും, മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് അറിയിച്ചു. ഇതേ പാര്‍ക്കില്‍ സുരക്ഷ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛന്‍.
കുട്ടിയെ നായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പാര്‍ക്കിലെ സിസിടിവി ക്യാമറിയില്‍ നിന്നും ലഭിച്ചു. അതേസമയം നായ്ക്കളെ ഉടമ വന്ധ്യംകരിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ മാസമാണ് റൊട്വീലര് ഉള്‍പ്പെടെ ആക്രമണകാരികളായ നായ്ക്കളെ വളര്‍ത്താനോ വില്‍ക്കാനോ പാടില്ലെന്ന് കാണിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. പിറ്റ്ബുള്‍, അമേരിക്കന്‍ ബുള്‍ഡോഗ്, മാസ്റ്റിഫ് എന്നീയിനങ്ങളും ഇതില്‍പെടും .നിലവില്‍ ഇത്തരം നായ്ക്കളെ വളര്‍ത്തുന്നവര്‍ വന്ധ്യകരിക്കണമെന്നായിരുന്നു നിര്‍ദേശം.