‘ചന്ദ്രബാബു ഗാരു നിങ്ങളുടെ മക്കൾ എവിടെയാണ് പഠിച്ചത്?’; വായടപ്പിച്ച് ജഗൻ

ആന്ധ്രയിൽ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോവുകയാണ് ജഗൻ സർക്കാർ. അനധികൃത കെട്ടിടങ്ങൾ പൊളിച്ചടുക്കുന്ന തീരുമാനത്തിന് പിന്നാലെ സർക്കാർ കൈകൊണ്ട തീരുമാനവും പ്രതിപക്ഷം വിമർശിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാനുള്ള  തീരുമാനത്തെ വിമർശിച്ചാണ് മുൻ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. ഇതിന് ജഗൻ നൽകിയ മറുപടിയാണ് ശ്രദ്ധേയം.

‘ചന്ദ്രബാബു ഗാരു, നിങ്ങളുടെ മക്കളും കൊച്ചുമക്കളും ഏതു സ്കൂളിൽ ഏതു മീഡിയത്തിലാണ് പഠിച്ചത്?. ഇൗ ചോദ്യം സർക്കാർ തീരുമാനത്തെ എതിർത്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനോടും പവൻ കല്യാണിനോടും ജഗൻ ചോദിച്ചു. ഇന്നത്തെ ലോകത്തിൽ മുന്നേറണമെങ്കിൽ ഇംഗ്ലീഷ് അത്യാവശ്യമാണ്. ഇക്കാരണത്താലാണ് കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കണമെന്ന തീരുമാനം ഞാനെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

അടുത്ത വർഷം മുതൽ ഒന്നുമുതൽ ആറുവരെ എല്ലാ സർക്കാർ സ്കൂളുകളിലും പഠനമാധ്യമം ഇംഗ്ലീഷായിരിക്കുമെന്നാണ് സർക്കാർ തീരുമാനം. തെലുങ്കും ഉറുദ്ദുവും എല്ലാ സ്കൂളുകളിലും നിർബന്ധിത പാഠ്യഭാഷകളായിരിക്കും. 33 ശതമാനമുള്ള ആന്ധ്രയിലെ സാക്ഷരതാ നിരക്ക് ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ സർക്കാർ തീരുമാനം.