ജമ്മുകശ്മീർ വിഷയം; കൊമ്പുകോര്‍ത്ത് ഇന്ത്യയും പാക്കിസ്ഥാനും

ജമ്മുകശ്മീര്‍ വിഷത്തില്‍ വീണ്ടും കൊമ്പുകോര്‍ത്ത് ഇന്ത്യയും പാക്കിസ്ഥാനും. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ കശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമാണെന്ന പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രസ്താവന ഇന്ത്യ ആയുധമാക്കി. കശ്മീരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നുവെന്ന പാക് വാദം കെട്ടിച്ചമച്ചതാണെന്നും പാക് പിന്തുണയോടുള്ള ഭീകരവാദമാണ് കശ്മീരിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും ഇന്ത്യ തിരിച്ചടിച്ചു.  

വംശീയ ഉന്മൂലനമാണ് ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നടക്കമുള്ള കടുത്ത ആരോപണങ്ങളാണ് കൗണ്‍സില്‍ യോഗത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഉന്നയിച്ചത്. കശ്മീരിലെ സാധാരണ ജനങ്ങള്‍ ദിവസവും സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കില്‍ എന്തുകൊണ്ട് വിദേശമാധ്യമപ്രവര്‍ത്തകരെയോ രാജ്യാന്തരസംഘടനകളെയോ കശ്മീരിലേക്ക് ഇന്ത്യ കടത്തിവിടുന്നില്ലെന്നും ഷാ മഹമൂദ് ഖുറേഷി ചോദിച്ചു. 

കശ്മീരിനെക്കുറിച്ച് പാക്കിസ്ഥാന്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. പാര്‍ലമെന്റിലെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത്. കശ്മീരിെല ജനങ്ങളുടെ സാമൂഹിക–സാമ്പത്തിക വികസനം ലക്ഷ്യമിട്ടാണ് തീരുമാനം നടപ്പാക്കിയത്. മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് പറയാന്‍ പാക്കിസ്ഥാന് അവകാശമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതെസമയം കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്നും ആവര്‍ത്തിച്ചു.