ഹിന്ദു തീവ്രവാദ പരാമര്‍ശത്തില്‍ കമല്‍ഹാസനെതിരെ കേസെടുക്കണമെന്നാവശ്യം

ഹിന്ദു തീവ്രവാദ പരാമര്‍ശത്തില്‍ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ഹിന്ദു സേന ഫ്രണ്ടാണ് ഈ ആവശ്യവുമായി ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്.  ഇതിനിടെ കമൽഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് പറഞ്ഞ തമിഴ്നാട്  മന്ത്രി രാജേന്ദ്ര ബാലാജി രാജിവെക്കണമെന്ന് മക്കൾ നീതി മയ്യം ആവശ്യപ്പെട്ടു.

രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന കമല്‍ഹാസന്റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് ഹിന്ദുസേന കോടതിയെ സമീപിച്ചത്. ന്യൂനപക്ഷപിന്തുണ ഉറപ്പാക്കാന്‍ ഹിന്ദുവിരുദ്ധ വികാരം ഇളക്കിവിടുകയാണ് കമല്‍ഹാസന്‍ ചെയ്തതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇതേ പരാതിയുമായി ഡല്‍ഹിയിലെ അശ്വിനി കുമാര്‍ ഉപാധ്യായ എന്ന അഭിഭാഷകനും കമലിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് പ്രസ്താവന നടത്തിയ തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി ജനപ്രതിനിധി പാലിക്കേണ്ട മര്യാദയും അച്ചടക്കവും ലംഘിച്ചതായി മക്കള്‍ നീതി മയ്യം ആരോപിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.