ആർഎസ്എസ് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു; തുറന്നടിച്ച് ഗാന്ധിജിയുടെ കൊച്ചുമകൻ

തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് രാജ്യം കടക്കുമ്പോൾ വലിയ ചർച്ചയാവുകയാണ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാര്‍ ഗാന്ധിയുടെ വാക്കുകൾ. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് നയത്തോട് യുദ്ധം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞ​ു. ഗാന്ധിജിയുടെ ആദർശങ്ങൾക്ക് ആർഎസ്എസിന്റെ നീക്കങ്ങൾ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പോര്‍ബന്തറിൽ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കസ്തൂര്‍ബാ ഗാന്ധിയുടെ 150-ാം ജന്മദിന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ആർഎസ്എസ് നയങ്ങൾക്കെതിരെ അദ്ദേഹം തുറന്നടിച്ചത്. 'എനിക്ക്‌ ആര്‍എസ്‌എസ്‌ സംവിധാനങ്ങളോട്‌ എതിര്‍പ്പില്ല. എന്നാല്‍, രാജ്യത്തെ ഭിന്നിപ്പിക്കുന്ന അവരുടെ ആശയത്തെ ഞാന്‍ എതിര്‍ക്കുന്നു. മറ്റുള്ളവര്‍ അത്‌ ചെയ്‌തിട്ടില്ലെന്നല്ല ഞാന്‍ പറയുന്നത്‌. നമ്മള്‍ അവയെ എതിര്‍ക്കണം. നമ്മള്‍ പ്രതിഷേധിക്കണം. അല്ലെങ്കില്‍ ഗാന്ധിയുടെ പിന്‍ഗാമികളെന്ന്‌ പറയാൻ നമ്മൾ അർഹരല്ല'- തുഷാർ ​ഗാന്ധി പറഞ്ഞു. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നാഥുറാം ഗോഡ്‌സെ ബാപ്പുവിനെ കൊലപ്പെടുത്തിയതെന്ന് 'ലെറ്റ്സ് കിൽ ​ഗാന്ധി' എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേർത്തു.