കോടതികളിലിരുന്ന് ജനങ്ങൾക്കായി പ്രവർത്തിക്കാൻ പരിമിതിയുള്ളതിനാലാണ് ജഡ്ജ് പദവി രാജിവച്ചതെന്ന് താംലുക്കിലെ ബിജെപി സ്ഥാനാർഥി അഭിജിത് ഗംഗോപാധ്യായ മനോരമ ന്യൂസിനോട് പറഞ്ഞു. ബംഗാളിൽ തൃണമൂലിനെ പ്രതിരോധിക്കാൻ ബിജെപിക്കേ സാധിക്കൂവെന്നും അഭിജിത് ഗംഗോപാധ്യായ വ്യക്തമാക്കി. സിറ്റിങ് ജഡ്ജ് രാജിവച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് അത്യപൂർവമാണ്.
കൽക്കട്ട ഹൈക്കോടതി ജഡ്ജായിരുന്ന അഭിജിത് ഗംഗോപാധ്യായ അഴിമതിക്കെതിരായ ശബ്ദമാണ്. മമത ബാനർജി സർക്കാരിനും ടിഎംസി നേതാക്കൾക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് എടുത്തു. സ്കൂൾ നിയമന തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ ചാനൽ അഭിമുഖം നൽകിയ അഭിജിത് ഗംഗോപാധ്യായയെ അഭിഷേകിന്റെ കേസിൽ നിന്നും സുപ്രീം കോടതിമാറ്റി. വിരമിക്കാൻ 5 മാസമുള്ളപ്പോഴാണ് ജഡ്ജ് പദവി രാജിവച്ച് ബിജെപിയിൽ ചേർന്നത്. ഇടത് അനുഭാവിയായിട്ടാരുന്നു എല്ലാവരും കണ്ടിരുന്നത്. അതുകൊണ്ടുതന്നെ സിപിഎമ്മിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ ശരികേടില്ലെന്നും നീതിപൂർവമായാണ് പ്രവർത്തിച്ചിരുന്നതെന്നും അഭിജിത് ഗംഗോപാധ്യായ.
Abhijit gangopadhyay reaction