ആന്ധ്രയിൽ പടനയിക്കാൻ ശര്‍മിള; ജഗന്റെ കരുത്തും ആത്മവിശ്വാസവും

ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരമാണ് വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ.എസ്.ശര്‍മിള. സഹോദരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കുന്നത് വരെ വിശ്രമമില്ലെന്ന് പ്രഖ്യാപിച്ചാണ് അവര്‍ പ്രചാരണം നടത്തുന്നത്.

ദിവസവും നാലും അഞ്ചും റാലികളിലും റോഡ് ഷോകളിലുമാണ് ശര്‍മിള പങ്കെടുക്കുന്നത്. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളെ കാണാനും കേള്‍ക്കാനും ഉള്‍ഗ്രാമങ്ങളില്‍ പോലും സ്ത്രീകളടക്കം തടിച്ചുകൂടുന്നു. ചന്ദ്രബാബു നായിഡുവിനെതിരെയുള്ള മൂര്‍ച്ചയുള്ള വാക്കുകള്‍ ജനക്കൂട്ടത്തെ ഇളക്കി മറിക്കുകയാണ്. ജഗന്‍ മോഹന്‍ റെഡ്ഡിക്കൊപ്പം ശര്‍മിള കൂടി പട നയിക്കുമ്പോള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂടുന്നു.

'അമരാവതിയില്‍ എന്ത് വികസനമാണ് നടത്തിയത്. ഒരു ഫ്ലൈഓവറെങ്കിലും നിര്‍മിച്ചോ? ഒരു കെട്ടിടമെങ്കിലും പൂര്‍ത്തിയാക്കിയോ? പുതിയ തലസ്ഥാനം പടുത്തുയര്‍ത്താന്‍ കേന്ദ്രം രണ്ടായിരത്തി അഞ്ഞൂറ് കോടി അനുവദിച്ചു എന്ന് പറയുന്നു. ഈ പണമെല്ലാം ചന്ദ്രബാബു നായിഡു ഒറ്റയ്ക്ക് തിന്നുതീര്‍ത്തോ' വൈ.എസ്.ശര്‍മിള ചോദിക്കുന്നു

രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും, നിര്‍ണായക ഘട്ടത്തില്‍ ജഗന് കരുത്തും ആത്മവിശ്വാസവും വര്‍ധിക്കാന്‍ സഹോദരി വൈ.എസ്.ശര്‍മിളയുടെ പ്രവര്‍ത്തനം  സഹായിക്കുന്നുണ്ട്.