ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയെ റോഡ് ഷോയാക്കി മാറ്റിയെന്ന് ബിജെപി എംപിക്കു നേരെ ആരോപണം. ബി.ജെ.പി എം.പി സാക്ഷി മഹാരാജാണ് വിവാദക്കുരുക്കിലായത്. കൊല്ലപ്പെട്ട ജവാൻമാരിലൊരാളായ അജിത് കുമാര്‍ ആസാദിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെയാണ് സംഭവം.
മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാറാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തില്‍ നിന്ന് സാക്ഷി മഹാരാജ് ചിരിക്കുന്നതും കൈവീശി കാണിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ എംപിയും പാർട്ടിയും വലിയ വിമർശനമാണ് നേരിടുന്നത്. ആക്രമണത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും വിവാദമായിരുന്നു.